ADVERTISEMENT

കോഴിക്കോട്∙ എം.ടി.വാസുദേവൻ നായർ മഹാഭാരതം ആസ്പദമാക്കി എഴുതിയ ‘രണ്ടാമൂഴം’ നോവൽ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കോടതി നടപടികൾ വെള്ളിയാഴ്ച അവസാനിക്കും. എംടിയും സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുണ്ടായിരുന്ന തർക്കം സുപ്രീം കോടതി മുൻപാകെ ഒത്തുതീർ‌പ്പാക്കിയിരുന്നു. ഒത്തുതീർപ്പു വ്യവസ്ഥ പ്രകാരം ‘രണ്ടാമൂഴ’ത്തിന്റെ മലയാളം– ഇംഗ്ലിഷ് തിരക്കഥകൾ എംടിക്കു തിരിച്ചുകിട്ടി. സിനിമയ്ക്കു വേണ്ടി  അഡ്വാൻ‌സ് വാങ്ങിയ ഒന്നേകാൽ കോടി രൂപ എംടി തിരിച്ചു കൊടുക്കുകയും ചെയ്തു. ഇനി കോഴിക്കോട്ടെ കോടതിയിലെ പരാതി എംടി പിൻവലിക്കുന്നതോടെ കേസ് നടപടികൾ അവസാനിക്കും. കോഴിക്കോട് കോടതി വെള്ളിയാഴ്ച കേസ് പരിഗണിക്കുമെന്ന് എംടിയുടെ അഭിഭാഷകൻ കെ.ബി.ശിവരാമകൃഷ്ണൻ പറഞ്ഞു.

ഏതാനും വർ‌ഷം മുൻപാണു ശ്രീകുമാർ മേനോനു വേണ്ടി എംടി ‘രണ്ടാമൂഴം’ തിരക്കഥയാക്കിയത്. മോഹൻലാലിനെ നായകനാക്കി സിനിമയെടുക്കാനായിരുന്നു പരിപാടി. നിർമാണം തുടങ്ങാൻ വൈകിയതോടെയാണു തിരക്കഥ തിരികെ ആവശ്യപ്പെട്ട് എംടി കോഴിക്കോട് കോടതിയെ സമീപിച്ചത്. പിന്നീടു കേസ് നടപടികൾ സുപ്രീം കോടതി വരെ നീണ്ടു.

മഹാഭാരതം ആർക്കുവേണമെങ്കിലും സിനിമയാക്കാമെങ്കിലും ഭീമനെ കേന്ദ്രകഥാപാത്രമാക്കി സിനിമ ഒരുക്കാനുള്ള അവകാശം എംടിക്കു മാത്രമാണെന്നു കോടതി പറ‍ഞ്ഞിരുന്നു. ഈ വിധിപ്പകർപ്പു കോഴിക്കോട്ടെ കോടതിയിൽ എത്തിച്ച് കേസ് പിൻവലിക്കുന്നതോടെയാണ് ഒത്തുതീർപ്പ് പൂർണമാവുക.   കോവിഡ് കാലവും എംടിയുടെ പ്രായവും കണക്കിലെടുത്തു തിരക്കഥ വീട്ടിലെത്തിച്ചു കൈമാറുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com