ADVERTISEMENT

കൊച്ചി ∙ ദരിദ്രർക്കുള്ള പണം കൈവശപ്പെടുത്താനാണുള്ള ഗൂഢാലോചനയാണു ലൈഫ് മിഷൻ ഇടപാടിൽ നടന്നതെന്നു സിബിഐ ഹൈക്കോടതിയിൽ ആരോപിച്ചു. വിദേശസംഭാവനാ നിയന്ത്രണ നിയമത്തിന്റെ പേരിൽ നടന്ന തട്ടിപ്പാണിത്. കള്ളക്കടത്തുകാരുടെ സഹായത്തോടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ധാരണാപത്രം ഹൈജാക്ക് ചെയ്തുവെന്നും സന്തോഷ് ഈപ്പന്റെ സഹായത്തോടെ പണം ട്രാൻസ്ഫർ ചെയ്തെന്നും സിബിഐ അഭിഭാഷകൻ പറഞ്ഞു. സിബിഐ അന്വേഷണത്തിൽ വ്യക്തമായ കാര്യങ്ങളാണിതെന്ന് അറിയിച്ച അഭിഭാഷകൻ, യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ നൽകിയ മൊഴി വായിച്ചു.

സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷനും യൂണിടാക് ഉടമയും നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ഇവ ജസ്റ്റിസ് വി.ജി അരുൺ വിധി പറയാൻ മാറ്റി. കേസ് അന്വേഷിക്കാൻ സിബിഐക്ക് അധികാരമില്ലെന്നു സംസ്ഥാന സർക്കാർ വാദിച്ചു. വിദേശ സംഭാവനാ നിയന്ത്രണ നിയമത്തിന്റെ ലംഘനം നടന്നിട്ടില്ല. കേസിൽ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. 

ഒരുക്കിക്കൊടുത്തത് ശിവശങ്കറെന്ന് സിബിഐ

സന്തോഷ് ഈപ്പൻ ശിവശങ്കറുമായി അദ്ദേഹത്തിന്റെ  ഓഫിസിലാണു കൂടിക്കാഴ്ച നടത്തിയതെന്ന് സിബിഐ പറഞ്ഞു. യു.വി ജോസിനെയും ലൈഫ് മിഷൻ ഉദ്യോഗസ്ഥ ഗീതുവിനെയും ശിവശങ്കർ പരിചയപ്പെടുത്തി. ജോസിനോടും ഗീതുവിനോടും ഇവർ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് എല്ലാ സഹായവും നൽകാൻ നിർദേശിച്ചു. വടക്കാഞ്ചേരി മുനിസിപ്പിലാറ്റിയെയും തൃശൂർ കലക്ടേറ്റിലെ ഓഫിസിലും അറിയിക്കാമെന്നു ജോസും ഗീതുവും പറഞ്ഞു. 

ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും

എം. ശിവശങ്കറിനെ കസ്റ്റംസ് ഇന്നു വീണ്ടും ചോദ്യം ചെയ്യും. സ്വപ്ന, സന്ദീപ്, സരിത് എന്നിവരെ ചോദ്യം ചെയ്യാനും കസ്റ്റംസിന് കോടതി അനുമതി നൽകി. 

സർക്കാർ വാദങ്ങൾ

∙ ലൈഫ് മിഷൻ പണം വാങ്ങിയിട്ടില്ല

∙ അഴിമതി, കൈക്കൂലി എന്നിവയെല്ലാം വിജിലൻസ് അന്വേഷണ വിഷയമാണ്. സംസ്ഥാനം വിജിലൻസ് അന്വേഷണം ആരംഭിക്കുകയും എഫ്ഐആർ റജിസ്റ്റർ ചെയ്യുകയും ചെയ്താൽ പ്രത്യേക അനുവാദമില്ലാതെ, സിബിഐയ്ക്ക് അന്വേഷണം നടത്താനാവില്ല. ഇതു ഫെഡറൽ സംവിധാനത്തെ തകർക്കും. 

∙ കേസ് രാഷ്ട്രീയ പ്രേരിതമാണ്. അനാവശ്യമായി സർക്കാരിനെ വലിച്ചിഴയ്ക്കുകയാണ്.

സിബിഐ പറഞ്ഞത്

∙ സംസ്ഥാന സർക്കാരിന്റെ 2017ലെ വിജ്ഞാപന പ്രകാരം സിബിഐയ്ക്കു കേസ് അന്വേഷിക്കാൻ അധികാരമുണ്ട്.

∙ ടെൻഡർ നടപടികൾ വഴിയാണു യൂണിടാക്കിനു കരാർ ലഭിച്ചതെന്നു പറയുന്നത് വ്യാജമാണ്.

∙ കരാർ വിവരം അറിഞ്ഞ ശേഷം ആദ്യം യൂണിടാക് ഉദ്യോഗസ്ഥർ പ്രോജക്ട് മേധാവിയുടെ നേതൃത്വത്തിൽ  കൂടിക്കാഴ്ച നടത്തിയത് സന്ദീപ് നായരുമായി. പിന്നീട് സരിൻ, സ്വപ്ന എന്നിവരുമായും കൂടിക്കാഴ്ച

∙ പദ്ധതി ചെലവിന്റെ 30% ആണ് കമ്മിഷനായി ആവശ്യപ്പെട്ടത്.

വിജിലൻസ് അന്വേഷണം സിബിഐക്കു തടയിടാൻ: മുല്ലപ്പള്ളി

തിരുവനന്തപുരം ∙ ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം അട്ടിമറിക്കാനാണോ വിജിലൻസ്‌ അന്വേഷണം ത്വരിതഗതിയിലാക്കിയതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

പദ്ധതിയിൽ കൺസൽറ്റൻസി ആയിരുന്ന ഹാബിറ്റാറ്റിന്റെ പിൻമാറ്റത്തിൽ ദുരൂഹതയുണ്ട്‌. മനഃപൂർവം ഒഴിവാക്കിയെന്നാണു ഹാബിറ്റാറ്റ്‌ ചെയർമാന്റെ വെളിപ്പെടുത്തൽ.

മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ചു കൊന്ന കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ വ്യാജ വാർത്തകൾ കണ്ടെത്തുന്ന സമിതിയിൽ അംഗമാക്കിയ സർക്കാർ നടപടി പ്രതിഷേധാർഹമാണ്‌. ഈ മരണവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കുകയും പരസ്‌പരവിരുദ്ധമായ മൊഴി നൽകുകയും ചെയ്‌തയാളാണു ശ്രീറാമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com