ഭാഗ്യലക്ഷ്മി എവിടെയുണ്ടെന്ന് പൊലീസ് കണ്ടെത്തി; തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ടെന്ന് തീരുമാനം
Mail This Article
തിരുവനന്തപുരം ∙ യൂട്യൂബിൽ അപകീർത്തികരമായ വിഡിയോ പോസ്റ്റ് ചെയ്ത വെള്ളായണി സ്വദേശി വിജയ് പി.നായരെ കൈകാര്യം ചെയ്തെന്ന കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ അറസ്റ്റ് ഉടൻ ഉണ്ടാവില്ല.
അഡീഷനൽ സെഷൻസ് കോടതി ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയെങ്കിലും തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ടെന്ന നിർദേശമാണ് പൊലീസിനു ലഭിച്ചത്. ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുമെന്നാണു വിവരം. അതിനു സാവകാശം നൽകാനാണ് അനൗദ്യോഗിക തീരുമാനം. അന്വേഷണവും തെളിവെടുപ്പും പുരോഗമിക്കുകയാണെന്നും അതിനു ശേഷമേ അറസ്റ്റ് ഉണ്ടാവുകയുള്ളൂവെന്നും തമ്പാനൂർ പൊലീസ് അറിയിച്ചു.
ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ മൂവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എന്നാൽ ഇവർ എവിടെയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റ് ഉടൻ വേണ്ടെന്ന തീരുമാനത്തെ തുടർന്നു മറ്റ് നടപടികൾ ഒഴിവാക്കുകയായിരുന്നു. ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന ജാമ്യമില്ലാ വകുപ്പുകൾ മാറ്റുന്നതും പരിഗണിക്കുന്നുണ്ട്.