ADVERTISEMENT

കോഴിക്കോട് ∙ നൂറു ദിവസം കൊണ്ട് അരലക്ഷം പേർക്കു തൊഴിൽ നൽകുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പാക്കാൻ സഹകരണ ബാങ്കുകൾക്കു ക്വോട്ട നിശ്ചയിച്ചു നൽകി സഹകരണ വകുപ്പ് ഉത്തരവ്. ബാങ്കുകൾ നൽകുന്ന വിവിധ സ്വയംതൊഴിൽ, സംരംഭ വായ്പകൾ എടുത്തവരെയും സർക്കാർ തൊഴിൽ നൽകിയവരായി കണക്കാക്കും.

എന്നാൽ നിബന്ധനകൾ പാലിച്ച് എത്ര പേർ വായ്പയെടുക്കാൻ വരുമെന്നതു സംബന്ധിച്ചും പദ്ധതിയുടെ പ്രായോഗികത സംബന്ധിച്ചും സഹകാരികൾക്കിടയിൽ ‍തന്നെ ആശയക്കുഴപ്പമുണ്ട്. വലിയ പ്രഖ്യാപനം എന്നതിനപ്പുറത്തേക്കു പദ്ധതി മുന്നോട്ടു പോകുമോ എന്നതും സംശയമാണെന്നു സഹകാരികൾ പറയുന്നു.

സംസ്ഥാന തലത്തിലുള്ള എപ്പെക്സ് സംഘങ്ങൾ, പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾ, കേരള ബാങ്ക് ശാഖകൾ എന്നിവ വ്യക്തികൾക്കു വായ്പ നൽകി തൊഴിൽ അവസരം ഉണ്ടാക്കിയതായി റിപ്പോർട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.  ഇതിനു പുറമേ സഹകരണ സ്ഥാപനങ്ങൾ നേരിട്ടു നൽകുന്ന കരാർ, ദിവസവേതന, സ്ഥിര നിയമനങ്ങളും റിപ്പോർട്ട് ചെയ്യണം.

ഫിഷ്മാർട്, പച്ചക്കറി ചന്ത, നീതി മെഡിക്കൽ സ്റ്റോർ, കാർഷിക ഉൽപന്നങ്ങളുടെ ചന്ത എന്നിവ ആരംഭിക്കുന്നതിനായി തൊഴിലധിഷ്ഠിത വായ്പകൾ നൽകുന്നതും തൊഴിൽ നൽകിയതായി കണക്കാക്കും. 

ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ ശരാശരി 150 തൊഴിൽ അവസരങ്ങളും മറ്റു ജില്ലകളിൽ ശരാശരി 500 തൊഴിൽ അവസരങ്ങളും ഉണ്ടാക്കാമെന്നും പറയുന്നു.  ഒക്ടോബർ 1 മുതലുള്ള കണക്കുകളാണു നൽകേണ്ടത്.

കേരളബാങ്കുകളിൽ ദീർഘകാല കൃഷിവായ്പകൾ

തിരുവനന്തപുരം ∙ ദീർഘകാല കാർഷിക, കാർഷിക അനുബന്ധ ആവശ്യങ്ങൾക്കു നബാർഡിന്റെ ധനസഹായത്തോടെയുള്ള വായ്പകളുടെ വിതരണവുമായി ബന്ധപ്പെട്ടു സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) പ്രത്യേക പ്രചാരണം സംഘടിപ്പിക്കുന്നു.

കൃഷിത്തോട്ട നിർമാണം, ഹൈടെക് -ഗ്രീൻ ഹൗസ് - പോളിഹൗസ് ഫാമിങ്, കൃഷിക്കുള്ള യന്ത്രങ്ങൾ വാങ്ങൽ, കൃഷി ആവശ്യങ്ങൾക്കായി കിണർ കുഴിക്കൽ, കുഴൽക്കിണർ നിർമാണം, ഡ്രിപ്പ് ഇറിഗേഷൻ തുടങ്ങി സംരംഭങ്ങൾക്കു പരമാവധി 15 വർഷം വരെ കാലാവധിയിൽ വായ്പ ലഭ്യമാക്കും. ഭൂമി കൃഷിയോഗ്യമാക്കൽ, കയ്യാല കെട്ടൽ, ബണ്ട് നിർമാണം, വേലി കെട്ടൽ, തേനീച്ച വളർത്തൽ, പശു, പോത്ത്, എരുമ, ആട് എന്നിവ വളർത്തൽ, മത്സ്യക്കൃഷി, കോഴി ഫാം എന്നിവയ്ക്കും വായ്പ നൽകും. കേരള ബാങ്ക് ശാഖകളിൽ വിവരങ്ങൾ ലഭ്യമാണ്.

Content Highlightst: Job vacancy creating in cooperative banks

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com