ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് : ആക്‌ഷൻ കമ്മിറ്റി പിൻവാങ്ങുന്നു
Mail This Article
കാസർകോട് ∙ എം.സി. കമറുദ്ദീൻ എംഎൽഎ മുഖ്യ പ്രതിയായ ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രൂപീകരിച്ച ആക്‌ഷൻ കമ്മിറ്റി പാതിവഴിയിൽ പിൻവാങ്ങുന്നു. സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പെടെ അംഗങ്ങളായ സമിതിയാണ് പിൻവാങ്ങാൻ തീരുമാനിച്ചത്.
മുസ്‌ലിംലീഗ് നേതൃത്വം പരാതി ഏറ്റെടുത്തതിനാൽ, നിക്ഷേപകർക്ക് എന്തെങ്കിലും ഗുണം ചെയ്യട്ടെ എന്നു കരുതിയാണ് പിന്മാറ്റമെന്നു ഭാരവാഹികൾ വ്യക്തമാക്കി. ഇവർ സമാഹരിച്ച രേഖകളും വിവരങ്ങളും മുസ്‌ലിംലീഗ് നേതൃത്വത്തിന് കൈമാറുകയും ചെയ്തു. ഫെബ്രുവരിയിലാണ് മാട്ടൂൽ ഹമീദ് ഹാജി ചെയർമാനായി ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചത്.
എന്നാൽ, ജ്വല്ലറിയുടെ പേരിൽ ബാക്കിയുള്ള ആസ്തികൾ വിൽക്കുന്നതിലെ നിയമ തടസ്സങ്ങളാണ് പിൻവാങ്ങലിനു പിന്നിലെന്നു സൂചനയുണ്ട്. അതിനിടെ എം.സി.കമറുദ്ദീനു പകരം യുഡിഎഫ് ജില്ലാ ചെയർമാനായി മുസ്‌ലിംലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലിയെ നിയമിച്ചു. നിക്ഷേപ തട്ടിപ്പ് വിവാദം ഉയർന്നതിനു പിന്നാലെ സ്ഥാനം ഒഴിയാനുള്ള താൽപര്യം എം.സി.കമറുദ്ദീൻ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിരുന്നു.
Content highlights: Fashion Gold scam: Action committee