ADVERTISEMENT

തിരുവല്ല ∙ ഡോ. ജോസഫ് മാർത്തോമ്മാ ഹൃദയത്തോടു ചേർത്തുപിടിച്ച 3 കാര്യങ്ങളുണ്ട്. ചരിത്രബോധം, പൈതൃകം, പിന്നെ ഓർമകൾ. അദ്ദേഹത്തിന്റെ വിയോഗത്തോടെ മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ ഒരു കാലഘട്ടത്തിനാണു തിരശീല വീഴുന്നത്. കേട്ടറിഞ്ഞ 19–ാം നൂറ്റാണ്ട്, ജീവിച്ചറിഞ്ഞ 20–ാം നൂറ്റാണ്ട്, കുർബാന പോലും കാഴ്ചമാത്രമായി മാറിയ 21–ാം നൂറ്റാണ്ട്. ഇതു മൂന്നും ആ ജീവിതത്തിനു നേരനുഭവമായി. ബൈബിളിലെ ഇതിഹാസ പുരുഷനായ മോശയെ പോലെ ദൈവം തിരഞ്ഞെടുത്ത കർമ ജീവിതം.

കണിശതയും കൃത്യതയും അദ്ദേഹത്തിനുണ്ടായിരുന്നു. വാക്കുപാലിക്കുന്ന കാര്യത്തിൽ ധർമബോധം പുലർത്തി. ആ മനസ്സ് വിങ്ങിയത് പലരും കണ്ടില്ല. അതു കാരുണ്യത്തിന്റെ നിലാവായി പലരിലേക്കും ഒഴുകിപ്പരന്നു. എല്ലാവരെയും ചേർത്തുനിർത്തി. എല്ലായിടത്തും ഓടിയെത്തി. സ്ഥാനാരോഹണത്തലേന്ന് ഒപ്പം നിയോഗത്തിലേക്കു വന്ന കാലംചെയ്ത ഈശോ മാർ തിമോത്തിയോസിനും തനിക്കും ഡോ. യൂഹാനോൻ മാർത്തോമ്മാ നൽകിയ ഉപദേശം വേദപുസ്തകത്തിൽ കുറിപ്പായി സൂക്ഷിച്ചു.

സഭാസേവനം ഒരു നുകമാണെന്ന തിരിച്ചറിവും ജോസഫ് മാർത്തോമ്മായെ ഭരിച്ചിരുന്നു. പുഞ്ചിരിയോടെ 45 വർഷത്തോളം ആ ദൗത്യം നിറവേറ്റി. ആദ്യപേരായിരുന്ന ഐറേനിയസ് എന്ന യവനപദത്തിന്റെ അർഥം ഉൾക്കൊണ്ട് സമാധാനപുരുഷനായി ജീവിച്ചു. മാരാമൺ കൺവൻഷനും പമ്പാനദിയും ആ ഹൃദയത്തിന്റെ അരികിലൂടെ ഒഴുകി. സഭാചരിത്രത്തിന്റെ ഗതിതിരിച്ച നവീകരണം എന്ന ആശയത്തിനു തുടക്കമിട്ട പിതാമഹന്മാരുടെ പാരമ്പര്യത്തിൽ ആ മനസ്സ് അഭിമാനം കൊണ്ടു. സി. കേശവന്റെ 1935–ലെ വിഖ്യാതമായ കോഴഞ്ചേരി പ്രസംഗത്തിന്റെ ഊർജം ഉൾക്കൊണ്ട് ഖദർധാരിയായി.

marthoma-3
ജോസഫ് മാർത്തോമ്മായുടെ ഭൗതികശരീരത്തിനു സമീപം സഹോദരങ്ങളായ തോമസ് പി. ലൂക്കോസും സരോ രാജനും മോളി ജേക്കബും.

3 ഡോക്ടറേറ്റുകളുടെ പൊൻതൂവൽ (വെർജീനിയ, സെറാംപുർ, അലഹബാദ് അഗ്രികൾചർ സർവകലാശാല) അദ്ദേഹത്തിനുണ്ടായിരുന്നു. എട്ടു ബിഷപ്പുമാരുമായി പിതൃ–മാതൃ വഴി ബന്ധം ഉണ്ടായിട്ടും അത് ആരോടും പറയാൻ ശ്രമിച്ചില്ല. ഇതു റെക്കോർഡ് അല്ലേ എന്ന ചോദ്യത്തിന് ഗവേഷകർ ചികഞ്ഞെടുക്കട്ടെ എന്നായിരുന്നു മറുപടി. ആത്മകഥ രചിക്കുന്ന കാര്യത്തിലും ഇൗ നിർമമത ഉണ്ടായിരുന്നു. 

രചനകളിൽ സഹായിച്ചിരുന്നവർക്കും ഒപ്പം നടന്നു കഥകൾ കേട്ടവർക്കും പൂർത്തീകരിക്കാൻ ഒരു ദൗത്യം അവശേഷിപ്പിച്ചാണ് ഇൗ പിതാവ് വിടവാങ്ങിയത്. പാലക്കുന്നത്തു തറവാടിനും ഇതു തീരാനഷ്ടമാണ്. ഏബ്രഹാം മൽപാനിൽ തുടങ്ങി 5 തലമുറയിലേക്കു തുടർന്ന കൈവയ്പ് ഇനി ദീപ്തസ്മരണ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com