ADVERTISEMENT

തിരുവനന്തപുരം∙ എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ റോസ്കോട്ട് കൃഷ്ണപിള്ള (93) അന്തരിച്ചു. കോവിഡ് ബാധിച്ചു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 10.50 ന് ആയിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. ഭാര്യ ഹേമകുമാരിയും കോവിഡ് ചികിത്സയിലായിരുന്നെങ്കിലും നെഗറ്റീവായതിനെ തുടർന്നു ശാസ്തമംഗലത്തെ വീട്ടിലേക്കു മടങ്ങിയിരുന്നു.

വിഖ്യാത സാഹിത്യകാരൻ സി.വി.രാമൻ പിള്ളയുടെ മകൾ ഗൗരിയമ്മയുടെയും പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന എ.ആർ.പിള്ളയുടെയും മകനായ കൃഷ്ണപിള്ള എഴുത്തിലും ആ പാരമ്പര്യം തുടർന്നു. വാടാമല്ലി, ശാസ്ത്ര ശിൽപികൾ(കഥകൾ), പക്ഷി നിരീക്ഷണം, ലോകത്തിന്റെ മുഖഛായ മാറ്റിയ കണ്ടുപിടിത്തങ്ങൾ (വിവർത്തനം) എന്നിവയാണു പ്രധാന കൃതികൾ. ചിൽഡ്രൻസ് ഇലസ്ട്രേറ്റഡ് സയൻസ് ഡിക്‌ഷനറി, സി.വി.രാമൻപിള്ളയുടെ കൃതികളെ അടിസ്ഥാനമാക്കി ഇൻഡക്സ് ഡിക്‌ഷനറി എന്നിവയും തയാറാക്കിയിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലിഷിലുമായി നിരവധി ശാസ്ത്രലേഖനങ്ങൾ എഴുതി. കേരളസാഹിത്യ അക്കാദമി നിർവാഹക സമിതി അംഗമായിരുന്നു.

മലയാളത്തിൽ ശാസ്ത്ര പത്രപ്രവർത്തനത്തിന്റെ തുടക്കക്കാരനാണ്. ആകാശവാണിയിൽ സബ് എഡിറ്റർ ആയിരിക്കെ റോസ്കോട്ട് കൃഷ്ണപിള്ള ഡൽഹിയിൽ മലയാളം പ്രക്ഷേപണം ആരംഭിച്ച കാലത്ത് അവിടെ കൃഷ്ണൻകുട്ടി എന്ന പേരിൽ വാർത്ത വായിച്ചിരുന്നു. പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ (പിഐബി) പല തസ്തികകളിൽ ജോലി ചെയ്തു. കേരളത്തിലേക്കു മടങ്ങിയ ശേഷം ആസൂത്രണ കമ്മിഷൻ പ്രസിദ്ധീകരണം ‘യോജന’യുടെ മലയാളം പതിപ്പിന്റെ ആദ്യ എഡിറ്ററായി. പിഐബിയുടെ തിരുവനന്തപുരം ഓഫിസിൽ നിന്നു ഡപ്യൂട്ടി പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫിസർ ആയാണു വിരമിച്ചത്.

മക്കൾ: പത്രപ്രവർത്തകയായ രാധിക മേനോൻ, ദേവിക പിള്ള (ഡയറക്ടർ ഓഫ് റിസർച്, ഫിഷറീസ് സർവകലാശാല, കൊച്ചി), ഗിരീഷ് ചന്ദ്രൻ (ചീഫ് ടെക്നിക്കൽ ഓഫിസർ, വിയാസാറ്റ് കോർപറേഷൻ, യുഎസ്എ). മരുമക്കൾ: പത്രപ്രവർത്തകനായ കെ.എസ്.ആർ.മേനോൻ, മനോജ് കുമാർ (റജിസ്ട്രാർ ഇൻ ചാർജ്, ഫിഷറീസ് സർവകലാശാല, കൊച്ചി), ഡേബ്‌റ (വിയാസാറ്റ് കോർപറേഷൻ, യുഎസ്എ). ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ അനുശോചിച്ചു. 

English Summary: Rosecott Krishnapillai passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com