ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് നിയന്ത്രണങ്ങളെ തോൽപ്പിക്കാൻ പ്രചാരണം ഹൈടെക് ആക്കുന്നതിലും മത്സരിക്കുകയാണു മുന്നണികൾ. വോട്ടു തേടി വീട്ടിലെത്തിയില്ലെങ്കിലും കയ്യിലെ സ്മാർട് ഫോണിൽ നാലുനേരവും സ്ഥാനാർഥിയും പാർട്ടിയുമെത്തും. കവലപ്രസംഗങ്ങൾക്കു പകരം നേതാക്കൾ ഫെയ്സ്ബുക് പേജിൽ തകർക്കും. 

സിപിഎം

സ്വന്തം സ്മാർട്ഫോൺ പാർട്ടിക്കു വേണ്ടി പരമാവധി ഉപയോഗിക്കണമെന്ന ഔദ്യോഗിക നിർദേശം തന്നെ അംഗങ്ങൾക്കും സിപിഎം നൽകി. സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടതുപക്ഷ നിലപാടു പ്രകടിപ്പിക്കുന്നവരെ കണ്ടെത്തി അവരോടും സഹായം തേടി. എകെജി സെന്റർ മുതൽ ലോക്കൽ കമ്മിറ്റികൾ വരെ ശക്തമായ ഡിജിറ്റൽ ശൃംഖല പാർട്ടിക്കുണ്ട്. 

ബിജെപി

‘വോട്ടു ചെയ്യണം’ എന്നതിനേക്കാൾ ‘വോട്ടു ചെയ്യാൻ വരണം’ എന്ന ആവശ്യത്തിന് ഊന്നൽ നൽകുന്ന പ്രചാരണത്തിനാണ് ബിജെപി തുടക്കം കുറിച്ചത്. ബൂത്ത് തലം വരെ വാട്സാപ് ഗ്രൂപ്പുകൾ റെഡി. പാർട്ടി അംഗങ്ങളെ കൂടാതെ പാർട്ടി ബന്ധുക്കളെയും ഉൾപ്പെടുത്തിയുള്ള വാട്സാപ് ഗ്രൂപ്പുകൾ വേറെ. ഇതിൽ അഡ്മിൻ മാത്രം ബിജെപി അംഗം.

കോൺഗ്രസ്

തദ്ദേശ തിര‍ഞ്ഞെടുപ്പിനായി കോൺഗ്രസ് ‘ജനശക്തി’ എന്ന ടീമിനെ വിന്യസിച്ചു. ഓരോ വാർഡിലും 4 പേർ ഇതിന്റെ റിസോഴ്സ് പഴ്സനായിരിക്കും. കെപിസിസി– ഡിസിസികളിലെ ഡിജിറ്റൽ ടീം തയാറാക്കുന്ന വിഡിയോകളും പോസ്റ്റുകളും പരമാവധി ആ വാർഡിലെ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ജോലിയാണു ജനശക്തിക്ക്. യുഡിഎഫിന്റെ വാട്സാപ് ഗ്രൂപ്പുകൾ വേറെ.

∙ കാപ്സ്യൂൾ വിതരണം എന്ന പരിഹാസം ‍ഞങ്ങൾ ഗൗനിക്കുന്നില്ല. പാർട്ടിയുടെ അഭിപ്രായവും നിലപാടും പരമാവധി പേരിലെത്തിക്കാനുള്ള പ്രഫഷനൽ സംവിധാനമാണ് ലക്ഷ്യം.

-വി.ശിവദാസൻ (സിപിഎം സംസ്ഥാന കമ്മിറ്റി അംഗം)

∙ എൽഡിഎഫ്–യുഡിഎഫ് തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ ‘കുറ്റപത്രവും’ ബിജെപി അധികാരത്തിലെത്തിയാലുളള ‘വികസനരേഖ’യും പരമാവധി ഷെയർ ചെയ്യുക എന്ന ദൗത്യം തുടങ്ങിക്കഴിഞ്ഞു.

–ജോർജ് കുര്യൻ (ബിജെപി ജനറൽ സെക്രട്ടറി).

∙ തയാറാക്കുന്ന വിഡിയോകളും മറ്റും പരമാവധി ഷെയർ ചെയ്യുന്നതിലെ പരിമിതി ‘ജനശക്തി’ സംവിധാനത്തിലൂടെ മറികടക്കാൻ കഴിയും.

–രാജു പി. നായർ (കൺവീനർ, കെപിസിസി ഡിജിറ്റൽ മീഡിയ സെൽ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com