തിരഞ്ഞെടുപ്പ് പ്രചാരണം വല്ലാത്ത പ്രതിസന്ധി; ആദ്യം ജയിക്കേണ്ടത് കോവിഡിനെ
Mail This Article
തിരുവനന്തപുരം ∙ എതിർ സ്ഥാനാർഥികളെ മാത്രമല്ല കോവിഡിനെയും പേടിക്കേണ്ട അവസ്ഥയിൽ തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാർഥികൾ. രോഗം പിടിപെട്ടാൽ 17 ദിവസമെങ്കിലും ചികിത്സയിലും ക്വാറന്റീനിലും കഴിയണം എന്നതാണു വെല്ലുവിളി. അതോടെ രണ്ടാഴ്ചയിലേറെ പ്രചാരണത്തിൽനിന്നു വിട്ടു നിൽക്കേണ്ടിവരും.
തിരുവനന്തപുരത്തു ബിജെപി സിറ്റിങ് കൗൺസിലറും നെടുങ്കാട് വാർഡിലെ സ്ഥാനാർഥിയുമായ കരമന അജിത്തിനു 4 ദിവസം മുൻപാണു കോവിഡ് സ്ഥിരീകരിച്ചത്.
മുൻ ഡപ്യൂട്ടി മേയർ കൂടിയായ സിപിഐ സ്ഥാനാർഥി ജി.ഹാപ്പികുമാർ ക്വാറന്റീൻ കാലാവധി ഏതാണ്ടു പിന്നിട്ടു. മലപ്പുറം വളാഞ്ചേരി നഗരസഭയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ടി.പി. മൊയ്തീൻകുട്ടിയാണു മറ്റൊരു കോവിഡ് ബാധിതൻ.
ഇതിനിടെ, കൊല്ലം ജില്ലാ പഞ്ചായത്ത് വെളിയം ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർഥി ബിന്ദു ശ്രീകുമാറിനു കോവിഡ് സ്ഥിരീകരിച്ചതോടെ പകരം സ്ഥാനാർഥിയെ നിശ്ചയിച്ചു.
ചാലക്കുടി നഗരസഭാ പ്രദേശത്ത് 2 സ്ഥാനാർഥികൾക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ കോൺഗ്രസ് കൗൺസിലറാണ്. കഴിഞ്ഞ ദിവസത്തെ കൗൺസിലിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. മറ്റൊരാൾ സിപിഐ പ്രാദേശിക നേതാവാണ്. ഇരുവരും വീടുകൾ കയറിയുള്ള പ്രചാരണം ആരംഭിച്ചിരുന്നു.
കോവിഡ് ബാധിച്ചാൽ പത്രികാ സമർപ്പണത്തിനും നിയന്ത്രണങ്ങളുണ്ട്. കോവിഡ് പോസിറ്റീവോ നിരീക്ഷണത്തിലോ ആണെങ്കിൽ നിർദേശകൻ മുഖേന വേണം പത്രിക സമർപ്പിക്കേണ്ടത്. പത്രികാ സമർപ്പണവേളയിലെ സത്യപ്രതിജ്ഞയ്ക്കായി സ്ഥാനാർഥിയെ കാണാൻ പ്രത്യേക പ്രതിനിധിയെ കമ്മിഷൻ ചുമതലപ്പെടുത്തും.
സ്ഥാനാർഥികൾ ശ്രദ്ധിക്കാൻ
വീടുകൾ സന്ദർശിക്കുമ്പോൾ ഗുണ നിലവാരമുള്ള മാസ്ക് ധരിക്കുക. വീടുകൾക്കു പുറത്തു നിന്ന് വോട്ടു ചോദിക്കുക.ഹസ്തദാനം ഒഴിവാക്കുക.ഓരോ സന്ദർശനത്തിനു ശേഷവും കൈകൾ സാനിറ്റൈസ് ചെയ്യുക. പ്രായം ചെന്നവരെ നേരിട്ടു കാണണമെന്നു നിർബന്ധിക്കാതിരിക്കുക.