സിഎജി പരാമർശങ്ങൾ സഭയുടെ അവകാശ ലംഘനം: ഐസക്
Mail This Article
തിരുവനന്തപുരം ∙ സർക്കാരുമായി ചർച്ച ചെയ്യാതെ അന്തിമ റിപ്പോർട്ടിൽ കിഫ്ബിക്കും മസാല ബോണ്ടിനും എതിരായ പരാമർശങ്ങൾ സിഎജി ഉൾപ്പെടുത്തിയതു നിയമസഭയുടെ അവകാശത്തിലുള്ള ലംഘനമാണെന്നു മന്ത്രി ടി.എം.തോമസ് ഐസക്. നടപടിക്രമങ്ങൾ പാലിക്കാതെയുള്ള സിഎജി റിപ്പോർട്ടിന്റെ നിയമസാധുതയും സർക്കാർ പരിശോധിക്കും. സിഎജിയുടെ നിലപാടിനെതിരെ നിയമപരമായും ഭരണപരമായും ജനങ്ങളെ സംഘടിപ്പിക്കും. ഹൈക്കോടതിയിൽ മസാല ബോണ്ടിനെ ചോദ്യം ചെയ്തു നൽകിയ ഹർജി പ്രഗത്ഭരായ അഭിഭാഷകരെ ഏൽപിച്ചു വാദിക്കുമെന്നും ഐസക് പറഞ്ഞു.
നിഗമനങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപിക്കാനുള്ള അധികാരം സിഎജിക്കില്ല. സർക്കാരുമായി ചർച്ച ചെയ്യാത്ത ഓഡിറ്റ് നിഗമനങ്ങൾ നിയമസഭയുടെ മേശപ്പുറത്തു വയ്ക്കണമെന്നും നിയമസഭാംഗങ്ങൾ ചർച്ച ചെയ്യണമെന്നും ആജ്ഞാപിക്കാനാകില്ല. മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമെന്നു രേഖപ്പെടുത്തുന്ന കാര്യം ധനവകുപ്പിനെ മുൻകൂട്ടി അറിയിച്ചെന്ന വാദം ശരിയല്ല. കരടു റിപ്പോർട്ടിൽ കിഫ്ബിയെക്കുറിച്ചു 2 ഖണ്ഡിക മാത്രമാണുള്ളത്. മറിച്ചുള്ള വാർത്തകൾ പ്രചരിപ്പിക്കുന്ന സ്ഥാപനമായി സിഎജി ഓഫിസ് താഴരുത്. സിഎജി റിപ്പോർട്ട് ഗവർണർ വഴി നിയമസഭയ്ക്കു സമർപ്പിച്ച ശേഷമേ പ്രസിദ്ധീകരിക്കാവൂ എന്നു വ്യവസ്ഥയുണ്ട്. സ്പീക്കറുടെ റൂളിങ്ങുമുണ്ട്.
എന്നാൽ, അതിനർഥം ധനസെക്രട്ടറിയോ ധനമന്ത്രിയോ ഇതൊന്നും കാണാൻ പാടില്ലെന്നല്ല. അത്തരം രഹസ്യ സ്വഭാവ വ്യവസ്ഥകളൊന്നും ഇതിനില്ല. സംസ്ഥാനത്തു നടപ്പാക്കുന്ന 50,000 കോടിയുടെ നിർമാണ പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണു നടക്കുന്നത്. മസാല ബോണ്ടിന് ആർബിഐ അംഗീകാരം നൽകിയിരുന്നതു ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നാണു സിഎജിയുടെ നിലപാട്. അവകാശ ലംഘന നോട്ടിസിനു സ്പീക്കർക്ക് എത്രയും വേഗം മറുപടി നൽകും. സംസ്ഥാനത്തിന്റെ അവകാശങ്ങളും ജനങ്ങളുടെ വികസന താൽപര്യങ്ങളും സംരക്ഷിക്കുന്നതിനാണു പരസ്യ പ്രസ്താവന നടത്തിയതെന്നു വിശദീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.