ADVERTISEMENT

ന്യൂഡൽഹി ∙ ഭൂപതിവു നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ ഇടുക്കിയിൽ മാത്രമല്ല കേരളമാകെ നടപ്പാക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഉത്തരവു നടപ്പാക്കാത്തതിനു കോടതിയലക്ഷ്യ നടപടിയെടുക്കുന്നതു തടയാനും ജസ്റ്റിസ് എസ്. അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. 

പട്ടയഭൂമി കൃഷിക്കും വീടിനും അനുബന്ധ ആവശ്യങ്ങൾക്കും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നാണു വ്യവസ്ഥ. കേരളത്തിലെവിടെയും ഭൂമി പതിച്ചു നൽകുന്നത് എന്താവശ്യത്തിനെന്നു പരിശോധിച്ച ശേഷമേ കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാൻ പാടുള്ളൂ എന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. കെട്ടിട പെർമിറ്റിന് അപേക്ഷിക്കുമ്പോൾ വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം വേണമെന്നും നിർദേശിച്ചു. 

പട്ടയഭൂമി വ്യവസ്ഥ ആദ്യം മൂന്നാർ കണ്ണൻ ദേവൻ ഹിൽസ് വില്ലേജിലും പിന്നീട്, ഇടുക്കിയിലെ 7 വില്ലേജുകളിലും നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. അതു ചോദ്യം ചെയ്ത ഹർജികളിലായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതു നടപ്പാക്കാത്തതിനാൽ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കോടതിലക്ഷ്യത്തിനു നടപടി തുടങ്ങി. സർക്കാർ അപ്പീൽ ഓഗസ്റ്റ് 26ന് ഡിവിഷൻ ബെഞ്ച് തള്ളി; തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. 

സർക്കാർ പരിഗണിച്ചത് നാമമാത്ര ഭൂമിയുള്ളവരുടെ ആശങ്ക

തിരുവനന്തപുരം ∙ ഭൂപതിവു നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ കേരളമാകെ നടപ്പാക്കിയാൽ അൽപംമാത്രം ഭൂമിയുള്ളവരെയും ബാധിക്കുമെന്ന വിലയിരുത്തലിലാണു സർക്കാർ ഇത് ഇടുക്കിയിൽ മാത്രമാക്കിയത്. മുൻപ് ഒരേക്കറിലേറെ ഭൂമി പതിച്ചു നൽകിയിരുന്നുവെങ്കിലും ഇപ്പോൾ ഇത്രനൽകാറില്ല. മറ്റു ജില്ലകളിൽ പരിമിത അളവിൽ പട്ടയഭൂമി ലഭിച്ചവരെ ഉത്തരവ് ദോഷകരമായി ബാധിച്ചേക്കും. 

10 വർഷത്തെ നിയമയുദ്ധം

മൂന്നാറിലെയും പരിസരത്തെയും കയ്യേറ്റങ്ങൾക്കെതിരെ ഒരു പരിസ്ഥിതി സംഘടന 2010 ൽ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന്, ഭൂപതിവ് നിയമപ്രകാരം മൂന്നാർ ഉൾപ്പെടെയുള്ള 8 വില്ലേജുകളിൽ പാർപ്പിടം ഒഴികെയുള്ള നിർമാണം കോടതി നിരോധിച്ചു. എട്ടിടത്തുമാത്രം നിരോധനം വിവേചനമാണെന്ന പരാതിയുമായി വ്യക്തികളും അതിജീവന പോരാട്ട വേദിയും ഹൈക്കോടതിയെ സമീപിച്ചു. കോടതി സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി. 

നിയമ ഭേദഗതി പരിഗണനയിലാണെന്ന് അറിയിച്ച സർക്കാരിന് കോടതി 4 മാസം സമയം നൽകി. എന്നിട്ടും ഭേദഗതി നടപ്പാകാതിരുന്നതോടെ ഈ നിയമം കേരളം മുഴുവൻ നടപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. 

നിർമാണ നിയന്ത്രണം സംസ്ഥാന വ്യാപകമായാൽ പട്ടയ ഭൂമിയിലെ നിർമാണങ്ങൾക്കു റവന്യു വകുപ്പിന്റെ നിരാക്ഷേപ പത്രം വേണ്ടിവരും. വീടിനും കൃഷിക്കും മാത്രമേ അനുവാദം ലഭിക്കൂ. ഭൂപതിവു നിയമപ്രകാരമുള്ള പട്ടയഭൂമിയിലെ വ്യാവസായിക നിർമിതികൾ അനധികൃത കെട്ടിടങ്ങളായി മാറിയേക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com