കിഫ്ബി: നരിമാനെ ഇറക്കാൻ സർക്കാർ; ഫീസ് നോക്കാതെ കേസുമായി മുന്നോട്ട്
Mail This Article
തിരുവനന്തപുരം ∙ കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ടിനെയും ഹൈക്കോടതിയിലെ ഹർജിയെയും നേരിടാൻ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാനെ ഇറക്കാൻ സർക്കാർ.
ഒരു സിറ്റിങ്ങിന് 10 ലക്ഷം രൂപ വരെ ഫീസ് വാങ്ങുന്ന അഭിഭാഷകനെ വച്ചാണ് ലോട്ടറി കേസ് ഇപ്പോൾ സർക്കാർ വാദിക്കുന്നത്. സമാനമായി അഭിമാനത്തിന്റെയും നിലനിൽപിന്റെയും പ്രശ്നമെന്ന നിലയിലാണ് കിഫ്ബി കേസിനെയും സർക്കാർ കാണുന്നത്. അതിനാൽ ചെലവു നോക്കാതെ കേസുമായി മുന്നോട്ടു പോകും.
കരട് റിപ്പോർട്ടിൽ ഇല്ലാത്ത കാര്യങ്ങൾ അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതിനെയും വായ്പയെടുക്കാൻ കിഫ്ബിക്ക് അനുമതിയില്ലെന്ന സിഎജി വാദത്തെയുമാണു നിയമപരമായി നേരിടുക. സിഎജി റിപ്പോർട്ടിലെ കിഫ്ബിക്കെതിരായ പരാമർശങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ചു പ്രതിരോധം ഉയർത്തുകയും ചെയ്യും. അഡ്വക്കറ്റ് ജനറലുമായി ചർച്ച നടത്തിയ ശേഷമാണു ഭരണഘടനാ വിദഗ്ധനായ ഫാലി എസ്. നരിമാനെ സമീപിക്കാൻ തീരുമാനിച്ചത്.
അദ്ദേഹത്തിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടി. കിഫ്ബിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലവിലുള്ള കേസിലും അദ്ദേഹത്തിന്റെ ഉപദേശം തേടും.