ലോക്കറിലെ പണം സ്വപ്നയ്ക്കു ലഭിച്ച ടിപ്: വാട്സാപ് സന്ദേശങ്ങൾ തിരഞ്ഞുപിടിക്കുന്നു
Mail This Article
കൊച്ചി ∙ സ്വർണക്കടത്തു നടത്തിയതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) റജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസിൽ അറസ്റ്റിലായ എം. ശിവശങ്കർ ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണു ഹർജി.
സ്വർണക്കടത്തിനെ തുടർന്നു കസ്റ്റംസും എൻഐഎയും റജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയായ സ്വപ്നയുടെ ബാങ്ക് ലോക്കറുകളിൽ നിന്നു കള്ളപ്പണം കണ്ടെടുത്തിരുന്നു. ഇതു ശിവശങ്കറിന്റെയാണെന്ന നിഗമനത്തിലാണ് അന്വേഷണം. ഒക്ടോബർ 28 നായിരുന്നു അറസ്റ്റ്. എന്നാൽ, സ്വർണക്കടത്തുമായോ കള്ളപ്പണ ഇടപാടുമായോ തനിക്കു ബന്ധമുണ്ടെന്നു തെളിയിക്കാനുള്ള വസ്തുതകൾ അന്വേഷണ സംഘത്തിനു കിട്ടിയിട്ടില്ലെന്നും വിദേശ ഭരണാധികാരി സ്വപ്ന സുരേഷിനു ‘ടിപ്’ നൽകിയ പണമാണു ലോക്കറിൽ നിന്നു കണ്ടെടുത്തതെന്നും ഹർജിയിൽ പറയുന്നു. തിരഞ്ഞുപിടിച്ചു ചില വാട്സാപ് സന്ദേശങ്ങൾ ഹാജരാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ്.
എല്ലാ ഏജൻസികളുടെയും അന്വേഷണത്തോടു പൂർണമായി സഹകരിച്ചു. പല ദിവസങ്ങളിലായി ഇഡി 50 മണിക്കൂറിലേറെ ചോദ്യം ചെയ്തുവെന്നും ഹർജിയിൽ പറയുന്നു.
English Summary: M Sivasankar bail petition at high court