സ്ഥാർഥിയാകാൻ സിഡബ്ളിയുസിയിൽ രാജി; മുൻകാല പ്രാബല്യം നൽകി സർക്കാർ
Mail This Article
തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജില്ലാതല ശിശുക്ഷേമ സമിതി (സിഡബ്ളിയുസി) ചെയർമാൻമാർക്കും അംഗങ്ങൾക്കും അയോഗ്യത വരാതിരിക്കാൻ അവർ വഹിക്കുന്ന സ്ഥാനങ്ങളിൽ നിന്നുള്ള രാജി മുൻകാല പ്രാബല്യത്തോടെ സ്വീകരിച്ച് ഉത്തരവിറക്കിയ സർക്കാർ നടപടി ചട്ട വിരുദ്ധമെന്ന് ആക്ഷേപം.
പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ശിശുക്ഷേമ സമിതികളിലെയും ജുവനൈൽ ജസ്റ്റിസ് ബോർഡിലെയും ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ രാജിയാണു നാമനിർദേശ പത്രിക സമർപ്പണ തീയതിക്കു മുൻപുള്ള ദിവസം വച്ചു മുൻകാല പ്രാബല്യത്തോടെ സ്വീകരിച്ചു സാമൂഹിക നീതി വകുപ്പ് ഉത്തരവിറക്കിയത്. ആലപ്പുഴയിലെ അംഗത്തിന്റെ രാജി സ്വീകരിച്ചതായി സൂക്ഷ്മ പരിശോധനാ ദിവസമായ 20ന് ആണ് ഉത്തരവിറക്കിയത്.
ഏഴു പേരുടെ രാജിയാണു മുൻകാല പ്രാബല്യത്തോടെ സ്വീകരിച്ചത്. ഇവർ സ്ഥാനം ഒഴിയുന്നതിന് ഒരു മാസം മുൻപ് സർക്കാരിനു രാജി സമർപ്പിക്കണമെന്നാണു ചട്ടം. രാജി സ്വീകരിച്ചു സർക്കാർ ഉത്തരവിറക്കുന്നതുവരെ അവർ സ്ഥാനത്തു തുടരണം. എന്നാൽ മൂന്നു ദിവസം മുൻപാണ് ഇവർ രാജിക്കത്തു നൽകിയത്. മുൻകാല പ്രാബല്യത്തോടെ രാജി സ്വീകരിച്ചു സർക്കാർ ഉത്തരവ് ഇറക്കിയത് രാഷ്ട്രീയ താൽപര്യം കൊണ്ടു മാത്രമാണെന്നു പ്രതിപക്ഷം ആരോപിക്കുന്നു.
രാജി സ്വീകരിച്ച നടപടി ക്രമവിരുദ്ധമായതിനാൽ ഇവരുടെ സ്ഥാനാർഥിത്വം അംഗീകരിക്കരുതെന്നു നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനാ വേളയിൽ എതിർ സ്ഥാനാർഥികൾ ചൂണ്ടിക്കാട്ടിയെങ്കിലും വരണാധികാരികൾ അംഗീകരിച്ചില്ലെന്നും ആക്ഷേപം ഉണ്ട്.