ADVERTISEMENT

തിരുവനന്തപുരം∙ ജനാധിപത്യ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ ശിക്ഷാ നിയമത്തിൽ അപകീർത്തിയുമായി ബന്ധപ്പെട്ട വകുപ്പ് റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച സിപിഎം ആണ് കേരള പൊലീസ് ആക്ടിൽ അതിനെക്കാളും ജനാധിപത്യവിരുദ്ധമായ നിയമം എഴുതിച്ചേർക്കുന്നത്.

2019 ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്താണ് യുഎപിഎ, ഐപിസി 124എ എന്നിവയ്ക്കൊപ്പം റദ്ദാക്കപ്പെടേണ്ട വകുപ്പായി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499 പാർട്ടി ഉയർത്തിക്കാട്ടിയത്. 

എന്നാൽ ഐപിസി 499നെക്കാൾ കേരള പൊലീസ് ആക്ട് 118എ അപകടകരമാകുന്നത് അതിന്റെ കോഗ്നിസിബിൾ സ്വഭാവം മൂലമാണ്. 

ഐപിസി 499 അനുസരിച്ചുള്ള മാനനഷ്ടക്കേസ് നോൺ – കോഗ്നിസിബിൾ ആയതിനാൽ തുടർനടപടിക്കു മജിസ്ട്രേട്ടിന്റെ അനുവാദം വേണം. എന്നാൽ സംസ്ഥാനം കൊണ്ടുവന്ന വകുപ്പ് കോഗ്നിസിബിൾ ആയതിനാൽ ഒരു പരാതിക്കാരൻ പോലുമില്ലാതെ പൊലീസിനു സ്വമേധയാ കേസെടുക്കാൻ കഴിയും.

66 എ റദ്ദാക്കണമെന്നു പറഞ്ഞ പാർട്ടി

ഐടി ആക്ടിലെ 66എ വകുപ്പ് സുപ്രീംകോടതി എടുത്തുകളഞ്ഞത് ഏറ്റവുമാദ്യം സ്വാഗതം ചെയ്ത പാർട്ടികളിലൊന്ന് സിപിഎം ആയിരുന്നു. ഇതേ വിധിയിലാണ് കേരള പൊലീസ് ആക്ടിലെ 118ഡി വകുപ്പും എടുത്തുകളഞ്ഞത്.

നാഴികക്കല്ലാകുന്ന വിധിയെന്നാണ് അന്ന് പൊളിറ്റ് ബ്യൂറോ ഇതിനെ വിശേഷിപ്പിച്ചത്.

സർക്കാരുകൾക്കെതിരെ അഭിപ്രായം ഉന്നയിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ 66എ ഉപയോഗിക്കുന്നതിനെ പാർട്ടി പലവട്ടം അപലപിക്കുകയും ചെയ്തു. 

പാർലമെന്റിൽ ഈ വിഷയം പ്രമേയമായി അവതരിപ്പിച്ചത് സിപിഎമ്മിലെ പി.രാജീവ് ആയിരുന്നു. സർക്കാരിനെതിരെ നിലപാടെടുത്തവരെ 66എ വച്ച് കുരുക്കിയ മമത ബാനർജി ഉൾപ്പെടെയുള്ള ഭരണാധികാരികൾക്ക് സുപ്രീം കോടതിയിൽ നിന്ന് കൃത്യമായ സന്ദേശം ലഭിച്ചിട്ടുണ്ടെന്നായിരുന്നു സിപിഎം നേതാവ് വൃന്ദ കാരാട്ടിന്റെ അന്നത്തെ പ്രതികരണം. സീതാറാം യച്ചൂരിയാകട്ടെ കോടതിവിധിയെ വിശേഷിപ്പിച്ചത് 'വലിയ ആശ്വാസ'മെന്നും.

പി.രാജീവ് ഇനിയെന്തു പറയും?

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി.രാജീവ് ഇക്കഴിഞ്ഞ സെപ്റ്റംബർ 28ന് ഫെയ്സ്ബുക്കിൽ എഴുതിയതിങ്ങനെ–'ഐടി ആക്ട് 66എ ഇപ്പോഴുമുണ്ടായിരുന്നെങ്കിൽ ഇന്ത്യയിൽ ട്വിറ്ററും ഫെയ്സ്ബുക്കും ഉപയോഗിക്കുന്ന മിക്കവരും ജയിലിനകത്തായിരുന്നേനേ. കോടതി അലക്ഷ്യ കേസൊന്നും ആവശ്യമില്ലാതെ തിഹാർ ജയിലിലേക്ക് അയയ്ക്കാൻ എളുപ്പത്തിൽ കഴിയുമായിരുന്നു.'   

    യുട്യൂബിൽ അപകീർത്തികരമായ വിഡിയോ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ കൈകാര്യം ചെയ്ത സംഭവത്തിനു ശേഷം ഐടി ആക്ട് 66എ പുനഃസ്ഥാപിക്കണമെന്ന് വാദം ഉയർത്തിയവർക്കെതിരെയായിരുന്നു കുറിപ്പ്. 

രാജീവിന്റെ കുറിപ്പ് വന്ന് ഒരു മാസം തികയുന്നതിനു മുൻപു തന്നെ 66എ വകുപ്പിനെ വെല്ലുന്ന നിയമഭേദഗതിയുമായി എത്തിയത് അദ്ദേഹത്തിന്റെ  പാർട്ടി നേതൃത്വം നൽകുന്ന സർക്കാരാണ്. 

എങ്ങനെയും വ്യാഖ്യാനിക്കാവുന്ന വാക്കുകളാണ് 66എയിൽ ഉപയോഗിച്ചിരിക്കുന്നതെന്നും അത് ഭരണഘടനയിൽ അനുഛേദം 19(2)ലെ യുക്തിപരമായ നിയന്ത്രണങ്ങൾക്ക് പുറത്താണെന്നുമായിരുന്നു രാജീവിന്റെ വാദം. 

     ഇതേ വിമർശനം പുതിയ ഓർഡിനൻസിനു ബാധകമായതിനാൽ ഇടതുപക്ഷമെന്ന നിലയിൽ ഇതിനെയെങ്ങനെ വിലയിരുത്തുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

കോടതി എടുത്തുകളഞ്ഞ വകുപ്പ് പുതിയ രൂപത്തിൽ

തിരുവനന്തപുരം∙ അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി 2015 ൽ ഐടി ആക്ട് 66 എ വകുപ്പിനൊപ്പം പൊലീസ് ആക്ടിലെ 118 ഡി എടുത്തുകളഞ്ഞത്. അതേ 118–ാം വകുപ്പിലാണ് പുതിയ ഭേദഗതി കൂട്ടിച്ചേർത്തിരിക്കുന്നത്. പ്രസ്താവന, അഭിപ്രായപ്രകടനം, ഫോൺവിളി എന്നിവയിലൂടെയോ ഏതെങ്കിലും വ്യക്തിയെ പിന്തുടർന്നോ ഏതെങ്കിലും ഉപകരണം വഴിയോ ഇ മെയിൽ വഴിയോ അസഭ്യമായ രീതിയിൽ ശല്യപ്പെടുത്തിയാൽ 3 വർഷം വരെ തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്ന കുറ്റമായിരുന്നു 118 ഡി. പുതിയ നിയമവും സമാനമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com