മാധ്യമ മാരണ നിയമം മൗലികാവകാശ ലംഘനം: രമേശ് ചെന്നിത്തല
Mail This Article
തിരുവനന്തപുരം ∙ സൈബർ അധിക്ഷേപങ്ങൾ തടയാനെന്ന പേരിൽ ഇടതു സർക്കാർ കൊണ്ടുവന്ന മാധ്യമമാരണ ഓർഡിനൻസ്, ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായസ്വാതന്ത്ര്യം ഉൾപ്പെടെയുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഓർഡിനൻസ് പ്രകാരം സർക്കാരിനെതിരെ പത്രസമ്മേളനം നടത്തുന്ന പ്രതിപക്ഷ നേതാക്കൾക്ക് എതിരെയും കേസെടുക്കാം. പിണറായി വിജയന്റെ നേതൃത്വത്തിലുളള സിപിഎം സർക്കാരിന്റെ ദുഷ്്ചെയ്തികളെ ആരും വിമർശിക്കരുതെന്നും വിമർശിച്ചാൽ ജയിലിൽ അടയ്ക്കുമെന്നുമുള്ള ഭീഷണിയാണ് ഈ ഓർഡിനൻസ് – രമേശ് പറഞ്ഞു.
അപ്രഖ്യാപിത അടിയന്തരാവസ്ഥ:കെ.സുരേന്ദ്രൻ
തിരുവനന്തപുരം ∙ സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസിനെ ദുരുപയോഗം ചെയ്യാനാണ് പുതിയ പൊലീസ് ആക്ട് വഴിയൊരുക്കുക. ഇത് അഭിപ്രായ സ‍്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. അഭിപ്രായസ‍്വാതന്ത്ര്യ വിഷയത്തിൽ 2015ൽ സുപ്രീം കോടതി ശക്തമായ നിലപട് എടുത്തപ്പോൾ അന്നു സ്വാഗതം ചെയ്ത ആളാണു പിണറായി വിജയൻ – സുരേന്ദ്രൻ പറഞ്ഞു.
മൗലികാവകാശവും മാധ്യമസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും അപകടത്തിലാക്കുന്ന പൊലീസ് നിയമഭേദഗതി നടപ്പാക്കാൻ പാടില്ല. അഴിമതിയുടെയും ആരോപണങ്ങളുടെയും ശരശയ്യയിലായ പിണറായി സർക്കാർ മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടി രക്ഷപ്പെടാനാണു ശ്രമിക്കുന്നത്. അതു കേരളത്തിൽ വിലപ്പോകില്ല. ഇതിനെതിരെ ശക്തമായ നിയമപോരാട്ടവും ജനങ്ങളെ സംഘടിപ്പിച്ചു രാഷ്ട്രീയപോരാട്ടവും നടത്തും–ഉമ്മൻ ചാണ്ടി, മുൻ മുഖ്യമന്ത്രി
സൈബർ ആക്രമണങ്ങൾ തടയാനെന്ന പേരിൽ സംസ്ഥാന സർക്കാർ പൊലീസ് ആക്ട് ഭേദഗതിയിലൂടെ നടപ്പാക്കിയ കരിനിയമം മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടുന്നതും അഭിപ്രായസ‍്വാതന്ത്ര്യം നിരോധിക്കുന്നതുമാണ്. തികഞ്ഞ ഫാഷിസമാണ് ഇത്. സർക്കാരിനെതിരായ എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണിത്.–മുല്ലപ്പള്ളി രാമചന്ദ്രൻ, കെപിസിസി പ്രസിഡന്റ്
സൈബർ ആക്രമണങ്ങൾ തടയാനെന്ന പേരിൽ പൊലീസ് ആക്ടിലെ ഭേദഗതി മാധ്യമ സ്വാതന്ത്ര്യം തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. പത്ര, ദൃശ്യ, ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വാർത്തകളുടെ പേരിൽ, ഈ നിയമപ്രകാരം ഏതു വ്യക്തിക്കും പരാതി നൽകാൻ കഴിയും. മന്ത്രിമാർക്കെതിരായ പരാമർശത്തിന്റെ പേരിൽ തടവും പിഴയും ചുമത്തുന്ന കേസുകൾ എടുക്കാൻ കഴിയും.–എം.എം.ഹസൻ, യുഡിഎഫ് കൺവീനർ