കേന്ദ്ര ഏജൻസികൾക്കും പ്രതികൾക്കും ഈയാഴ്ച നിർണായകം
Mail This Article
തിരുവനന്തപുരം∙ വിവാദ ശബ്ദസന്ദേശം പുറത്തുവന്നതോടെ സ്വർണക്കടത്തുകേസിൽ സംസ്ഥാനവും കേന്ദ്ര ഏജൻസികളും നേർക്കുനേർ നിൽക്കുമ്പോൾ സ്വപ്ന, സരിത്ത്, എം.ശിവശങ്കർ എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുകയെന്ന നിർണായക നീക്കത്തിന് കസ്റ്റംസ് ഒരുങ്ങുന്നു.
സ്വർണക്കടത്ത്, ഡോളർ കടത്തു കേസുകളിലാണു മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുക. തുടർന്ന്, ശിവശങ്കറിനെതിരെ കേസെടുക്കുന്ന നിർണായക നീക്കത്തിലേക്കും ഇൗ ആഴ്ച തന്നെ കസ്റ്റംസ് കടക്കും.
നാളെ സ്വപ്നയെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കസ്റ്റംസ് അനുമതി തേടും. മറ്റൊരു പ്രതി സരിത്തിനെയും കസ്റ്റഡിയിൽ വാങ്ങും. അതിനൊപ്പം ശിവശങ്കറിനെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുമതി തേടാൻ കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. സ്വർണക്കടത്തു കേസിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് ഉദ്യോഗസ്ഥർ ജയിലിൽ സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. എം.ശിവശങ്കറിന്റെ പങ്കാളിത്തത്തെക്കുറിച്ചു നിർണായക വിവരങ്ങൾ ലഭിച്ചതായാണു വിവരം. അതിന്റെ അടിസ്ഥാനത്തിലാണു ശിവശങ്കറെയും ചോദ്യം ചെയ്യുന്നത്.
സ്വർണക്കടത്ത് ശിവശങ്കറിനും അറിയാമായിരുന്നുവെന്നു സ്വപ്ന ഇഡിക്ക് കഴിഞ്ഞ 10ന് മൊഴി നൽകിയിരുന്നു. അതിന്റെ ചുവടുപിടിച്ചാണു കസ്റ്റംസ് ജയിലിലെത്തി അവരെ ചോദ്യം ചെയ്തത്. ഇഡിയോടു പറഞ്ഞ കാര്യങ്ങൾ സ്വപ്ന ആവർത്തിച്ചു.
ഇഡിയുടെ മുന്നിലേക്ക് രവീന്ദ്രനും സ്വപ്നയും
10 നു നൽകിയ മൊഴികളെ പിന്തുടർന്നുള്ള ബാക്കി ചോദ്യങ്ങളുമായാണ് ഈ ആഴ്ച ഇഡിയും സ്വപ്നയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് െസക്രട്ടറി സി.എം.രവീന്ദ്രനെയും ഇൗ ആഴ്ച തന്നെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ ശ്രമം.