വിവാദ ശബ്ദ സന്ദേശം: ജയിൽചട്ട ലംഘനമെന്ന് ഇഡിക്ക് നിയമോപദേശം
Mail This Article
കൊച്ചി ∙ സ്വർണക്കടത്തു കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ശബ്ദം റിക്കോർഡ് ചെയ്തു പ്രചരിപ്പിച്ചിട്ടുണ്ടെങ്കിൽ അതു കേരള പ്രിസൺസ് ആൻഡ് കറക്‌ഷനൽ സർവീസസ് (മാനേജ്മെന്റ്) ആക്ടിന്റെ ലംഘനമാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നിയമോപദേശം ലഭിച്ചു. ശബ്ദസന്ദേശം അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നതാണെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് ഹൈക്കോടതിയെ സമീപിക്കാനും കഴിയും.
ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയുടെ ശബ്ദം റിക്കോർഡ് ചെയ്തു പ്രചരിപ്പിച്ചത് ജയിൽ അധികാരികളോ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരോ ആണെങ്കിൽ കുറ്റകൃത്യത്തിന്റെ ഗൗരവം വർധിക്കും.
ശബ്ദസന്ദേശം പുറത്തുവിട്ട നടപടി സ്വപ്ന പ്രതിയായ ഏതെങ്കിലും കേസിന്റെ അന്വേഷണത്തെ നേരിട്ടോ അല്ലാതെയോ ബാധിക്കുന്നതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പരാതിപ്പെട്ടാൽ അന്വേഷണം നടത്തി നിജസ്ഥിതി വിചാരണക്കോടതിയെ രേഖാമൂലം അറിയിക്കണം. പുറത്തുവന്ന ശബ്ദസന്ദേശം സ്വപ്നയുടേതാണെന്നു പരിശോധനയിൽ ബോധ്യപ്പെട്ടാൽ അന്വേഷണ സംഘങ്ങളുടെ കസ്റ്റഡി കാലയളവിലും ജയിലിൽനിന്നു സ്വപ്നയെ കോടതിയിലെത്തിച്ച സന്ദർഭങ്ങളിലും സുരക്ഷ ഒരുക്കിയ വനിതാ പൊലീസ് അടക്കമുള്ളവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.
ജയിൽ മാനേജ്മെന്റ് നിയമം വകുപ്പ് 81(27) പ്രകാരം മൊബൈൽ ഫോൺ ഉപയോഗിച്ചു ജയിലിൽനിന്നു പുറത്തേക്കു സന്ദേശം അയച്ചാൽ പ്രതിക്ക് എതിരെ കേസ് റജിസ്റ്റർ ചെയ്യണം. ശബ്ദസന്ദേശം വിചാരണത്തടവുകാരന്റേതാണെങ്കിൽ വകുപ്പ് 82(2) പ്രകാരം ജയിൽ സൂപ്രണ്ട് വിചാരണക്കോടതിയെ രേഖാമൂലം അറിയിക്കുകയും വേണം.
English Summary: Swapna Suresh audio, ED investigation