ADVERTISEMENT

തിരുവനന്തപുരം ∙ ആദ്യ ഘട്ട പോളിങ്ങിനെ കവച്ചുവച്ച ആവേശം രണ്ടാം ഘട്ടത്തിൽ പ്രകടമായതോടെ മുന്നണികൾ ഉദ്വേഗത്തിൽ. കോവിഡ് ഭീതി മാറ്റിവച്ചു ജനങ്ങൾ നിശ്ചയദാർഢ്യത്തോടെ വോട്ടു ചെയ്ത പ്രതീതി. അതു സർക്കാരിനെതിരായുള്ള പ്രതിഷേധ വോട്ട് എന്നു യുഡിഎഫ്; സർക്കാരിനോടും ജനാധിപത്യത്തോടും ഉള്ള ജനങ്ങളുടെ പ്രതിബദ്ധതയെന്ന് എൽഡിഎഫ്; ഇരു മുന്നണികളെയും തിരുത്താൻ ജനം തീരുമാനിച്ചതാണെന്നു ബിജെപിയും.

കോവിഡ് ആശങ്കകൾ മൂലം തദ്ദേശ തിരഞ്ഞെടുപ്പിൽ ശരാശരി 70% പോളിങ് ആണ് രാഷ്ട്രീയ കക്ഷികൾ കണക്കു കൂട്ടിയത്. ആദ്യഘട്ടത്തിലെ 5 ജില്ലകൾ തന്നെ അതു തെറ്റാണെന്നു തെളിയിച്ചപ്പോൾ രണ്ടാം ഘട്ടത്തിലേത് അതിശയിപ്പിക്കുന്ന പ്രതികരണമാണ്. 2015 ലും 75 ശതമാനത്തിൽ കൂടുതൽ പോളിങ് ഈ അഞ്ചിടത്തും നടന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ 77.68% പോളിങ്ങിനോട് അടുത്തു വരും ഇക്കുറി ഈ ജില്ലകളിലെ വോട്ട് വിഹിതം.

ഒന്നാം ഘട്ടത്തെക്കാളും ആത്മവിശ്വാസത്തിലായിരുന്നു ഇന്നലെ യുഡിഎഫ് നേതൃത്വം. നിലവിലെ എറണാകുളം, വയനാട് ജില്ലാ പഞ്ചായത്തുകളുടെ കാര്യത്തിൽ സംശയം അവർക്കില്ല. കേരള കോൺഗ്രസിന്റെ(എം) ഇടതു കൂടുമാറ്റം കോട്ടയം ജില്ലാ പഞ്ചായത്തിലെ മത്സരത്തിനു വാശി കൂട്ടിയിട്ടുണ്ട് എന്നതിൽ കൂടുതലൊന്നും കാണുന്നുമില്ല. തൃശൂരിൽ ഒപ്പത്തിനൊപ്പമുള്ള മത്സരമാണെങ്കിലും പ്രതീക്ഷയുണ്ട്. കൊച്ചി, തൃശൂർ കോർപറേഷനുകളിൽ പ്രവചനാതീതമായ മത്സരമാണു നടന്നതെങ്കിലും പ്രതീക്ഷയിൽ തന്നെ.

കോട്ടയം ജില്ലാ പഞ്ചായത്ത് യുഡിഎഫിൽനിന്നു തിരിച്ചുപിടിക്കുന്നത് ഉറപ്പാക്കിയതായി സിപിഎം ജില്ലാ നേതൃത്വം പ്രഖ്യാപിച്ചു. പാലക്കാടും തൃശൂരും നിലനിർത്താനാകുമെന്നും വയനാട്ടിലും എറണാകുളത്തും മെച്ചപ്പെടുമെന്നും അവർ പ്രതീക്ഷിക്കുന്നു. 

സ്ഥാനാർഥിക്ക് കുത്തേറ്റു

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ ചിലയിടങ്ങളിൽ സംഘർഷം. കോട്ടയം ജില്ലയിൽ തിടനാട് എൽഡിഎഫ്– യുഡിഎഫ് സംഘർഷത്തിനിടെ എൽഡിഎഫ് സ്ഥാനാർഥി ഷെറിൻ ജോസഫിനു കുത്തേറ്റു. 4 പേർക്കു പരുക്കുണ്ട്. കേരള കോൺഗ്രസ് (എം) ജോസ്, ജോസഫ് പക്ഷങ്ങൾ നേരിട്ട് ഏറ്റുമുട്ടുന്ന അതിരമ്പുഴയിലും സംഘർഷത്തിന്റെ വക്കിലെത്തി.

Content Highlights: Kerala local election poll 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com