ADVERTISEMENT

കൊച്ചി ∙ ഹൈക്കോടതിയിലെ ഹൈ ലെവൽ ഐടി ടീമിന്റെ നിയമനം കരാറടിസ്ഥാനത്തിൽ 5 വർഷത്തേക്ക് ആകാമെന്നു നിർദേശിച്ചത് എം.ശിവശങ്കറാണെന്നു നിയമനത്തിന്റെ സ്ഥിതി വിവരങ്ങൾ സംബന്ധിച്ചു ചീഫ് ജസ്റ്റിസിനു നൽകിയ റിപ്പോർട്ടിൽ സൂചന. 

നാഷനൽ ഇൻഫർമാറ്റിക് സെന്റർ (എൻഐസി) പ്രതിനിധികളെ പൂർണമായി ഒഴിവാക്കിയ 3 അംഗ ഇന്റർവ്യൂ ബോർഡിലേക്കു സർക്കാർ ഐടി പാർക്ക് സിഇഒ: ഋഷികേശ് ആർ.നായർ, ഇന്റർനാഷനൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ ഡയറക്ടർ ഡോ.ജയശങ്കർ പ്രസാദ് എന്നിവരെ ശുപാർശ ചെയ്തതും ശിവശങ്കറാണെന്നു ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖിന്റെ  റിപ്പോർട്ടിൽ പറയുന്നു. ഹൈ ലെവൽ ഐടി ടീമിന്റെ നിയമനത്തിൽ  സംസ്ഥാന സർക്കാർ ഇടപെട്ടുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരമാണ് ഐടി ടീമിന്റെ നിയമനം സംബന്ധിച്ച സ്ഥിതിവിവര റിപ്പോർ‌ട്ട് തയാറാക്കിയത്. 

നിയമന നടപടികൾക്കു വേണ്ടി സംസ്ഥാന സർക്കാരിനു മുൻതൂക്കമുള്ള ഇന്റർവ്യൂ ബോർഡ് രൂപീകരിച്ചിട്ടുണ്ടെങ്കിൽ അതു ഭരണഘടനയുടെ 229–ാം അനുഛേദത്തിന്റെ ലംഘനമാണെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ മുഴുവൻ ഹൈക്കോടതികളുടെയും കംപ്യൂട്ടർവൽക്കരണത്തിനു നേതൃത്വം നൽകുന്ന എൻഐസിക്കു കേരള ഹൈക്കോടതിയുടെ ഐടി അനുബന്ധ വികസന പ്രവർത്തനങ്ങൾ നടത്താനുള്ള വൈദഗ്ധ്യമില്ലെന്നു ഹൈക്കോടതിയെ അറിയിച്ചതു എം.ശിവശങ്കർ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന സംസ്ഥാന ഐടി വകുപ്പാണ്.

സ്വർണക്കടത്തു കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന എം.ശിവശങ്കർ ചുമതലകൾ വഹിച്ചിരുന്ന കാലത്തെ മുഴുവൻ കരാർ നിയമനങ്ങളും പരിശോധിക്കുന്നതിനിടയിലാണു ഹൈക്കോടതിയിലെ തന്ത്രപ്രധാനമായ ഐടി നിയമനങ്ങൾ രഹസ്യാന്വേഷണ ഏജൻസികളുടെ ശ്രദ്ധയിൽപെട്ടത്.

Content Highlights: Kerala HC high level IT team appointment row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com