ശമ്പള കമ്മിഷന്റെ ഇടക്കാല റിപ്പോർട്ട് ഉടൻ
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും വേതനം പരിഷ്കരിക്കാനായി നിയോഗിച്ച കമ്മിഷൻ ഇൗ മാസം ഒടുവിലോ അടുത്ത മാസം ആദ്യമോ സർക്കാരിനു ശുപാർശകൾ കൈമാറും. ഇടക്കാല റിപ്പോർട്ടാണ് ഉടൻ നൽകുക.
ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള വർധന മാത്രമാകും ഇടക്കാല റിപ്പോർട്ടിൽ ശുപാർശ ചെയ്യുക എന്നാണു സൂചന. സർക്കാർ ജീവനക്കാർക്കു ലഭ്യമാക്കേണ്ട മറ്റു സൗകര്യങ്ങളും ഉദ്യോഗസ്ഥ രംഗത്തു നടപ്പാക്കേണ്ട പരിഷ്കാരങ്ങളും അടുത്ത റിപ്പോർട്ടിലാകും ഉൾപ്പെടുത്തുക. ഇതിനായി 6 മാസത്തേക്കു കൂടി കാലാവധി അനുവദിക്കണമെന്നാവശ്യപ്പെട്ടു കമ്മിഷൻ ധനവകുപ്പിനു കത്തു നൽകി.
ഇടക്കാല റിപ്പോർട്ട് തയാറാക്കൽ ഏതാണ്ടു പൂർത്തിയായി. സർക്കാർ നേരിട്ടതും ഇനി നേരിടാൻ പോകുന്നതുമായ സാമ്പത്തിക ഞെരുക്കം കണക്കിലെടുത്താകും ശുപാർശകൾ. എന്നാൽ, ന്യായമായ വർധന ഉറപ്പാക്കും. ഇൗ മാസം 31 വരെയാണു കമ്മിഷന്റെ കാലാവധി.
പ്രഖ്യാപനം തിരഞ്ഞെടുപ്പിന് മുൻപ്
മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനം വരുമെന്നാണു സർക്കാരിന്റെ കണക്കുകൂട്ടൽ. അതിനു മുൻപ് റിപ്പോർട്ട് വാങ്ങി മന്ത്രിസഭാ ഉപസമിതിയെ പഠിക്കാൻ നിയോഗിക്കണം. ഫെബ്രുവരിയിൽ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുമെന്നാണു സൂചന.
സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 28,000 - 30,000 രൂപയാക്കണമെന്നാവശ്യപ്പെട്ട് സർവീസ് സംഘടനകൾ കമ്മിഷനു കത്തു നൽകിയിട്ടുണ്ട്. നിലവിൽ 16.500 രൂപയാണു കുറഞ്ഞ ശമ്പളം.
Content Highlights: Pay Commission report Kerala