ADVERTISEMENT

പത്തനംതിട്ട ∙ കൂടത്തായിയിലെ കൊലപാതകങ്ങൾ അടക്കം കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കൊലക്കേസുകളുടെ ചുരുളഴിച്ച അന്വേഷണ ഉദ്യോഗസ്ഥൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ ഇന്ന് വിരമിക്കും.

 52 കൊലക്കേസുകളാണ് സൈമണിന്റെ അന്വേഷണ ബുദ്ധിയിൽ മറനീക്കി തെളിഞ്ഞത്.  ഈരാറ്റുപേട്ടയിൽ തെരുവിൽ അലഞ്ഞ സ്ത്രീ കൊല്ലപ്പെട്ട കേസ്, കാസർകോട് ഒറ്റയ്ക്ക് താമസിച്ച സ്ത്രീയെ 3 പേർ ചേർന്നു കൊന്ന കേസ്, വണ്ടിപ്പെരിയാറിൽ അമ്മയെയും മകളെയും ലൈംഗിക അതിക്രമത്തിനു ശേഷം കൊലപ്പെടുത്തിയ കേസ് എന്നിവ ആ ഗണത്തിൽപ്പെടുന്നവയാണ്.

അബ്കാരിയായിരുന്ന മിഥില മോഹനെ കൊലപ്പെടുത്തിയ കേസ് കേരളത്തിൽ വാർത്താ പ്രാധാന്യം നേടിയതാണ്. കോട്ടയത്ത് പണം പലിശയ്ക്കു കൊടുത്തിരുന്ന മാത്യുവിന്റെ കൊലപാതകിയെ പിടിച്ചത് 8 വർഷങ്ങൾക്കു ശേഷം സൈമൺ അന്വേഷണം ഏറ്റെടുത്തlതിനെത്തുടർന്നായിരുന്നു. 

കൂടത്തായി കേസിൽ ജോളിയെ പിടികൂടുന്നതോടെയാണ് സൈമൺ എന്ന പേര് മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടുന്നത്. ചങ്ങനാശേരിയിലെ മഹാദേവൻ എന്ന 13 വയസ്സുകാരന്റെ  തിരോധാനം 18 വർഷത്തിനു ശേഷം അന്വേഷിച്ചു കണ്ടെത്തി.

 മഹാദേവന്റെ തിരോധാനം അന്വേഷിച്ച്  രണ്ടു കൊലപാതകങ്ങളാണ് സൈമൺ തെളിയിച്ചത്. നാട്ടിലെ സൈക്കിൾ വർക്ക്ഷോപ്പുകാരൻ മഹാദേവനെ കൊന്നു കുളത്തിൽ താഴ്ത്തിയതാണെന്ന് കണ്ടെത്തി. ഇതിന് സഹായിയായ ആൾ പിന്നീട് പണം വാങ്ങിത്തുടങ്ങിയതോടെ സയനൈഡ് നൽകി അയാളെയും കൊന്നു കുളത്തിൽ താഴ്ത്തി. 

പത്തനംതിട്ടയിലെ പോപ്പുലർ കേസിൽ പ്രതികളെ കുടുങ്ങിയതും അദ്ദേഹത്തിന്റെ അന്വേഷണത്തിലാണ്. . ജെസ്നയുടെ തിരോത്ഥാനത്തിന്റെ അന്വേഷണം ഏറ്റെടുത്തെങ്കിലും പൂർത്തിയാക്കാതെയാണ് വിരമിക്കുന്നത്.  തൊടുപുഴ കയ്യാലയ്ക്കകത്ത് വീട്ടിലേക്ക് കെ.ജി.സൈമണും കുടുംബവും മടങ്ങും. 1984ൽ തുമ്പ എസ്ഐ ആയിട്ടാണ് പൊലീസ് ജീവിതം തുടങ്ങുന്നത്. 2012ൽ ഐപിഎസ് ലഭിച്ചു. 

പൊലീസ് ജീവിതത്തിനൊപ്പം സംഗീതവും കൊണ്ടുപോകുന്ന സൈമൺ തൊടുപുഴ എള്ളുപുറം പള്ളിയിലെ ക്വയർ മാസ്റ്ററാണ്. പാശ്ചാത്യ സംഗീതം പഠിച്ചിട്ടുണ്ട്. കീ ബോർഡ് നന്നായി വായിക്കും.ഭാര്യ അനില സൈമൺ പൊതുവിദ്യാഭ്യാസ അഡീഷനൽ ഡയറക്ടറായി വിരമിച്ചു. മൂത്ത മകൻ അവിനാശ്, ഭാര്യ ഡോ. അനീഷ, ഇളയ മകൻ സൂരജ് എന്നിവരടങ്ങുന്നതാണ് സൈമണിന്റെ കുടുംബം. സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പായിരുന്ന ഡോ. കെ.ജി. ഡാനിയൽ‌ സഹോദരനാണ്.

Content Highlights: KG Simon retires

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com