ADVERTISEMENT

തിരുവനന്തപുരം ∙ കേരളം കാത്തിരുന്ന കോവിഡ് വാക്സീൻ വിമാനത്തിൽ എത്തി മണിക്കൂറുകൾക്കകം ജില്ലാ കേന്ദ്രങ്ങളിലേക്കു വിതരണം ആരംഭിച്ചു. ശനിയാഴ്ച രാവിലെ 9നു സംസ്ഥാനത്തെ 133 കേന്ദ്രങ്ങളിൽ ആരോഗ്യപ്രവർത്തകർക്ക് കുത്തിവയ്പ് തുടങ്ങും. ആദ്യം റജിസ്റ്റർ ചെയ്തവർക്ക് ആദ്യം എന്ന ക്രമത്തിൽ ഒരു കേന്ദ്രത്തിൽ ദിവസം 100 പേർക്കാണു കുത്തിവയ്പ്. ആരോഗ്യപ്രവർത്തകർ എത്തേണ്ട കേന്ദ്രവും സമയവും സംബന്ധിച്ച സന്ദേശം തലേന്നു മൊബൈലിൽ ലഭിക്കും. തിരിച്ചറിയൽ കാർഡ് ഹാജരാക്കണം. 28 ദിവസം കഴിഞ്ഞു രണ്ടാമത്തെ ഡോസ് കുത്തിവയ്ക്കും.

എറണാകുളം, കോഴിക്കോട് റീജനൽ സെന്ററുകളിലേക്കുള്ള വാക്സീനുമായി രാവിലെ 10.45നു നെടുമ്പാശേരിയിൽ വിമാനം എത്തി. കോഴിക്കോട്ടേക്കുള്ളത് റോഡ് മാർഗം അയച്ചു. തെക്കൻ മേഖലയിലേക്കുള്ള വാക്സീനുമായി തിരുവനന്തപുരത്ത് വൈകിട്ട് 6ന് വിമാനം എത്തി.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി ∙ രാജ്യം കാത്തിരുന്ന കോവിഡ് വാക്സീൻ കുത്തിവയ്പ് യജ്ഞത്തിനു ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിടും. വിവിധ സംസ്ഥാനങ്ങളിലെ വാക്സീൻ കുത്തിവയ്പു കേന്ദ്രങ്ങളിൽ എത്തിയവരെ വിഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. കോവിൻ ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനവുമുണ്ടാകും.

4.34 ലക്ഷം  ഡോസ്

പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള 4,33,500 ഡോസ് കോവിഷീൽഡ് വാക്സീനാണ് ഇന്നലെ എത്തിയത്. ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിലേക്കാണ്; കുറവ് ഇടുക്കിയിലും. കുത്തിവയ്പിനുള്ള 14 ലക്ഷം ഓട്ടോ ഡിസേബിൾഡ് സിറിഞ്ച് കഴിഞ്ഞദിവസം തലസ്ഥാനത്ത് എത്തിച്ചിരുന്നു.

Content Highlights: Vaccine arrives in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com