അകം പൊള്ളയായ ബജറ്റ്
Mail This Article
കോവിഡ് കാലത്തിനു മുൻപു തന്നെയുള്ള പരിതാപകരമായ സാമ്പത്തിക മാനേജ്മെന്റ് മറച്ചുവച്ചു സുന്ദരമായ പ്രഖ്യാപനങ്ങളാണു തോമസ് ഐസക് നടത്തിയത്. കുപ്പായം കൊള്ളാം, ശരീരം രോഗാതുരം എന്ന പോലെ. കേരള ചരിത്രത്തിലെ ഏറ്റവും വലിയ റവന്യു കമ്മിയാണുള്ളത്– 24,000 കോടി. ഇതു കോവിഡ് കൊണ്ടുണ്ടായതല്ല. സാമ്പത്തിക അന്ധകാരത്തിലേക്കുള്ള സംസ്ഥാനത്തിന്റെ പ്രയാണത്തെ ഉന്നതവിദ്യാഭ്യാസമെന്നും സ്റ്റാർട്ടപ് എന്നുമൊക്കെയുള്ള വായ്ത്താരികൾ കൊണ്ടു മറയ്ക്കാൻ കഴിയില്ലെന്നതാണു വസ്തുത.
കൊട്ടിഘോഷിക്കുന്ന കിഫ്ബിയിൽ 5 കൊല്ലം കൊണ്ട് വെറും 7000 കോടിയുടെ വികസനം മാത്രമാണ്. അതേ സമയം വാർഷിക പദ്ധതിയിൽ 10,000 കോടി വെട്ടിക്കുറയ്ക്കുകയും ചെയ്തു. കൃഷി വകുപ്പിനു പോലും 255 കോടി വിഹിതം കുറച്ചു. പഞ്ചവത്സര പദ്ധതിയിൽ കാര്യമായ കുറവു വരുത്തിക്കൊണ്ടാണ് കിഫ്ബിയിൽ പണം ചെലവഴിച്ചുവെന്ന് ഐസക് വീമ്പിളക്കുന്നത്. സംസ്ഥാനത്തിന്റെ ആഭ്യന്തര വളർച്ച വെറും 3.45% ആയി താഴ്ന്നിട്ടുണ്ടെന്നത് ഭരണത്തിന്റെ ഏറ്റവും പ്രകടമായ വിലയിരുത്തലാണ്. കോവിഡിന്റെ ഇരകൾക്ക് യാതൊരു സഹായവും ബജറ്റിൽ ഇല്ല.