ADVERTISEMENT

തിരുവനന്തപുരം ∙ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് 10,000 ഇ-ഓട്ടോറിക്ഷകൾക്ക് 25,000-30,000 രൂപ സബ്സിഡി അനുവദിക്കും. 2021-22 ൽ കെഎസ്ഇബി 236 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും.

ഇതുവരെ 2000 ഇ-വാഹനങ്ങളാണ് കേരളത്തിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇ-വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനു ഹൈബ്രിഡ് ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ, ഫ്യുവൽ സെൽ ഇലക്ട്രിക് വാഹനങ്ങൾ എന്നിവയ്ക്ക് ആദ്യത്തെ 5 വർഷം മോട്ടർ വാഹന നികുതിയിൽ 50 % ഇളവു നൽകും.

3000 കെഎസ്ആർടിസി ഡീസൽ എൻജിനുകൾ എൽഎൻജി / സിഎൻജി എൻജിനുകളിലേക്ക് മാറ്റും. സർക്കാർ കാറുകൾ പരമാവധി ഇ-വാഹനങ്ങളാക്കും.

സ്ട്രീറ്റ് ലൈറ്റുകൾ എൽഇഡിയിലേക്ക് മാറ്റുന്ന പദ്ധതി ഏതാനും മാസങ്ങൾക്കുള്ളിൽ പൂർത്തിയാകും. വൈദ്യുതി ചെലവിൽ വരുന്ന ലാഭത്തിൽ നിന്ന് ഏതാനും വർഷങ്ങൾ കൊണ്ട് തുക കിഫ്ബിക്ക് തിരിച്ചടയ്ക്കും. ഇതേ മാതൃകയിൽ പുരപ്പുറം ചെറുകിട സോളർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് 250 കോടി രൂപ കിഫ്ബിയിൽ നിന്നു നൽകും. റിന്യൂവൽ എനർജി സർവീസ് കമ്പനി വഴി ഈ തുക 5 വർഷം കൊണ്ട് തിരിച്ചടയ്ക്കണം. ഫിലമെന്റ് ഫ്രീ പദ്ധതി പ്രകാരം ഒരു കോടി എൽഇഡി ബൾബുകൾ വിതരണം ചെയ്തു. 2021-22 ൽ ഇത് ജനകീയ ക്യാംപെയിനാക്കും.

ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിന് കെഎഫ്സി 7% പലിശയ്ക്ക് വാഹനത്തിന്റെ ഈടിൽ വായ്പ നൽകും. ഡീസൽ ബസുകൾക്ക് എൽഎ‍ൻജി, സിഎൻജിയിലേക്ക് മാറ്റുന്നതിന് 10% പലിശയ്ക്ക് വായ്പ നൽകും.

പരിസ്ഥിതി സൗഹൃദ കെട്ടിടം

ഉൗർജ ദുർവ്യയം ഒഴിവാക്കുന്നതിനും ജലസംരക്ഷണത്തിനും പരിസ്ഥിതി സൗഹൃദമായ നിർമാണ രീതി അവലംബിക്കുന്നതിനും കെട്ടിടങ്ങൾക്ക് പ്രോത്സാഹനം

∙ഒറ്റത്തവണ കെട്ടിട നികുതിയിൽ 50 % ഇളവ്

∙ക്രയവിക്രയ വേളയിൽ ഭൂമിയുടെ സ്റ്റാംപ് ഡ്യൂട്ടിയിൽ 1% ഇളവ്

∙20% ത്തിലേറെ വൈദ്യുതി ലാഭിക്കുകയാണെങ്കിൽ വൈദ്യുതി താരിഫിൽ 5 വർഷത്തേക്ക് 10% ഇളവ്

∙പ്രാദേശിക കെട്ടിടം നികുതിയിൽ 20% ഇളവ്

കെഎസ്ആർടിസിക്ക് 18000 കോടി 

തിരുവനന്തപുരം ∙ കെഎസ്ആർടിസിക്ക് 2021-22 ൽ 1800 കോടിയുടെ സഹായം. ശമ്പളം, പെൻഷൻ, കടം തിരിച്ചടവ് തുടങ്ങിയവയ്ക്ക് 1000 കോടി രൂപ വകയിരുത്തി. ജീവനക്കാരുടെ ശമ്പളത്തിൽനിന്നു പിടിച്ചു വകമാറ്റിയ തുകയും മെഡിക്കൽ ആനുകൂല്യവും ഉൾപ്പെടെയുള്ള കുടിശിക നൽകാൻ 225 കോടി രൂപ അനുവദിച്ചു. ഗാരിജുകളും വർക്‌ഷോപ്പുകളും നവീകരിക്കുന്നതിന് 30 കോടി രൂപയും ഇ-ഗവേണൻസിന് 19 കോടി രൂപയും വകയിരുത്തി.

∙ വികാസ് ഭവൻ ഡിപ്പോയിലെ 2.89 ഏക്കർ ഭൂമിയിൽ കെഎസ്ആർടിസിയും കിഫ്ബിയും സംയുക്തമായി 2 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ കെട്ടിട സമുച്ചയം നിർമിക്കും. വരുമാനത്തിന്റെ പകുതി കെഎസ്ആർടിസിക്കു നൽകും.

30 വർഷത്തേക്ക് കിഫ്ബിക്ക് ഇൗ സ്ഥലം പാട്ടത്തിനു നൽകും. കിഫ്ബി ആസ്ഥാനമന്ദിരവും ഇവിടെയാവും.

ടാക്സി കാറുകളുടെ  നികുതി കുടിശിക നിർദേശത്തിൽ പിഴവ് 

തിരുവനന്തപുരം ∙ ബജറ്റിൽ ടാക്സി കാറുകളുടെ നികുതി കുടിശിക അടയ്ക്കുന്നതു സംബന്ധിച്ച നിർദേശത്തിൽ പിഴവ്. മോട്ടർ കാബ്-ടൂറിസ്റ്റ് കാബ് നികുതി കുടിശിക 2021 മാർച്ച് 31നകം 10 ദ്വൈമാസ ഗഡുക്കളായി അടയ്ക്കാൻ അനുവദിക്കും എന്നാണ് പറയുന്നത്. രണ്ടര മാസം കൊണ്ട് എങ്ങനെ 10 ദ്വൈമാസ ഗഡുക്കൾ അടയ്ക്കുമെന്ന ചോദ്യം തുടർന്ന് ഉയർന്നു. 

യഥാർഥത്തിൽ 2021 മാർച്ച് 31നു ‘ശേഷം’ 10 ദ്വൈമാസ ഗഡുക്കളായി അടയ്ക്കാൻ അനുവദിക്കും എന്നതാണ് തെറ്റായി ബജറ്റിൽ വന്നത്. 

2014 ഏപ്രിൽ മുതൽ‌ 2017 മാർച്ച് വരെ വാങ്ങിയ ടാക്സി കാറുകളുടെ 10 വർഷത്തെ നികുതി കുടിശികയാണു വിഷയം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com