എട്ടു വയസ്സുകാരന്റെ പാദങ്ങളിൽ തേപ്പുപെട്ടി വച്ചു പൊള്ളിച്ചു: പത്തൊൻപതുകാരൻ പിടിയിൽ
Mail This Article
മരട് (കൊച്ചി)∙ കടയിൽ പോയി സാധനങ്ങൾ വാങ്ങി വരാൻ വൈകിയതിന് 8 വയസ്സുകാരന്റെ പാദത്തിൽ തേപ്പുപെട്ടിയും ചട്ടുകവും വച്ചു പൊള്ളിച്ചു. തൈക്കൂടം ഉദയ റോഡിൽ താമസിക്കുന്ന കുടുംബത്തിലെ കുട്ടിയാണു ക്രൂര പീഡനത്തിനിരയായത്. കുട്ടിയുടെ രണ്ടു പാദങ്ങളുടെയും അടിഭാഗത്തു സാരമായ പൊള്ളലേറ്റിട്ടുണ്ട്. ദേഹത്തു പലയിടത്തും സൂചി കൊണ്ടെന്ന പോലെ വരഞ്ഞ പാടുകളുമുണ്ട്. കേസിൽ അങ്കമാലി ചമ്പാനൂർ കൈതാരത്ത് പ്രിൻസ് അരുണിനെ (19) കോടതി റിമാൻഡ് ചെയ്തു. പ്ലസ്ടു കഴിഞ്ഞ യുവാവ് ബന്ധുവാണെന്നു സംശയിച്ചെങ്കിലും അങ്ങനെയല്ലെന്നു പൊലീസ് അറിയിച്ചു.
പൊലീസ് പറയുന്നത്: ഈ മാസമാണു പീഡനങ്ങളെല്ലാം നടന്നത്. കാലിലെ പൊള്ളലുകൾക്ക് ഒരാഴ്ച പഴക്കമുണ്ട്. അയൽക്കാർ വാട്സാപ് ഗ്രൂപ്പിൽ വിഷയം പോസ്റ്റ് ചെയ്തതോടെയാണു വിവരം പുറത്തറിഞ്ഞത്. ഇന്നലെ രാവിലെ വീട്ടിലെത്തിയ തൈക്കൂടം ഡിവിഷൻ കൗൺസിലർ സുനിത ഡിക്സൻ മരടു പൊലീസിനു വിവരം കൈമാറി. പൊലീസെത്തി കുട്ടിയെ ആശുപത്രിയിലാക്കി. കുട്ടിയുടെ അച്ഛൻ ഒരു വർഷമായി കിടപ്പു രോഗിയാണ്. അമ്മ ജോലിക്കു പോകുന്നില്ല. എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണു പ്രിൻസ് കുട്ടിയുടെ വീട്ടുകാരുമായി പരിചയത്തിലായത്. 21 വയസ്സ് ആയെന്നു പറഞ്ഞ് 4 മാസം മുൻപു കുടുംബത്തിലെ ഒരാളെ ഇയാൾ വിവാഹം കഴിച്ചെന്നാണു പറയുന്നത്. നിസ്സാര കാരണങ്ങൾക്കു പോലും ഉപദ്രവിക്കുമായിരുന്നെന്നു കുട്ടി മൊഴി നൽകിയിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം ഇന്നലെ വൈകിട്ടോടെ കുട്ടിയെ അച്ഛന്റെ സഹോദരന്റെ വീട്ടിലേക്കു മാറ്റി.