ADVERTISEMENT

തിരുവനന്തപുരം ∙ വട്ടിയൂർക്കാവിലെ വോട്ടർമാരെ ‘പാട്ടിലാക്കാൻ’ ജി.വേണുഗോപാൽ വരുമോ? സിറ്റിങ് എംഎൽഎ വി.കെ. പ്രശാന്തിനോ, വേണുഗോപാലിനോ തരില്ല,‘വട്ടിയൂർക്കാവ് ഞാനങ്ങ് എടുക്കുവാ’ എന്നു സുരേഷ് ഗോപി പ്രഖ്യാപിക്കുമോ?

കെ.ബി. ഗണേഷ് കുമാറിനും മുകേഷിനും പിൻഗാമികളായി വെള്ളിത്തിരയിലെ പ്രമുഖർ ‘എംഎൽഎ’ എന്ന ബോക്സ് ഓഫിസ് ഹിറ്റ് രചിക്കുമോ എന്ന ചോദ്യം സിനിമ–രാഷ്ട്രീയ വൃത്തങ്ങളിൽ സജീവം.

കോൺഗ്രസിന്റെ ഉറച്ച മണ്ഡലമായിരുന്ന വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാനായി പൊതുസമ്മതരെ കൂടി പരിഗണിക്കുന്നതിനാലാണ് വേണുഗോപാലിന്റെ പേര് ഉയർന്നത്. രാഷ്ട്രീയം എന്ന ‘മായാമഞ്ചലിൽ’ കയറുമോയെന്നതിൽ വേണുഗോപാൽ പിടി കൊടുത്തിട്ടില്ല. കോളജ് കാലത്തെ കെഎസ്‌യു ബന്ധം മുൻനിർത്തി വേണുഗോപാലിന്റെ ആകർഷക വ്യക്തിത്വം കോൺഗ്രസിന് ഉപയോഗിക്കണമെന്നു ചില നേതാക്കൾ നേതൃത്വത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞു.

1200-suresh-gopi-g-venugopal
സുരേഷ് ഗോപി, ജി. വേണുഗോപാൽ (ഫയൽ ചിത്രം)

രാജ്യസഭാംഗത്വ കാലാവധി വൈകാതെ പൂർത്തിയാക്കുന്ന സുരേഷ് ഗോപി ഇപ്പോൾ ബിജെപിയുടെ കേരളത്തിലെ താര പ്രചാരകനാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിനെ ഇളക്കിമറിച്ച താരം തിരുവനന്തപുരത്തോ വട്ടിയൂർക്കാവിലോ സ്ഥാനാർഥിയാകാനുള്ള സാധ്യത ശക്തം. ആറന്മുള, തൃശൂർ മണ്ഡലങ്ങളിലും ആ പേര് ഉയർന്നു. നടൻ ഇതുവരെ പാർട്ടി സംസ്ഥാന നേതൃത്വത്തിനു മുന്നിൽ മനസ്സു തുറന്നിട്ടില്ല. രാജ്യസഭ നൽകിയതിന്റെ ‘ഓർമകൾ ഉണ്ടാകണം’ എന്നു നരേന്ദ്ര മോദി പറഞ്ഞാൽ അതു സുരേഷ് ഗോപി കേൾക്കുമെന്നു കരുതുന്നവരാണേറെ. സംസ്ഥാന നേതൃത്വത്തെക്കാൾ ബിജെപിയുടെ കേന്ദ്രനേതൃത്വവുമായി ബന്ധപ്പെട്ടാണു സുരേഷ് ഗോപി പ്രവർത്തിക്കുന്നത്.

സംവിധായകൻ അലി അക്ബർ 2016 ൽ അദ്ദേഹം മത്സരിച്ച കൊടുവള്ളി മണ്ഡലത്തിലെ ബിജെപി സാധ്യതാ പട്ടികയിലുണ്ട്.

അതേസമയം, തൃപ്പൂണിത്തുറയിലോ പാലക്കാട് ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിലോ ബിജെപിക്കായി പടയ്ക്കിറങ്ങുമെന്ന പ്രചാരണം വെറും ‘സ്റ്റണ്ട്’ മാത്രമാണെന്നാണ് സംവിധായകൻ മേജർ രവി പറയുന്നത്.

നടൻ സിദ്ദിഖും യുഡിഎഫുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ നിഷേധിച്ചു. വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് ആരാധകരുടെ ആഗ്രഹം മാത്രമാണെന്നു ധർമജൻ ബോൾഗാട്ടി ചിരിച്ചു തള്ളി.

വീണ്ടും മുകേഷ്, ഗണേഷ് ?

കൊല്ലം സീറ്റിൽ നോട്ടമിട്ടു സിപിഎമ്മിലെ ഒരു പിടി നേതാക്കൾ രംഗത്തുള്ളതിനാൽ, തർക്കം ഒഴിവാക്കാൻ മുകേഷിനെ തന്നെ വീണ്ടും പരിഗണിച്ചേക്കും. വികസന കലണ്ടർ ഉൾപ്പെടെ പുറത്തിറക്കി മുകേഷ് മണ്ഡലത്തിൽ സജീവമാകുകയും ചെയ്തിട്ടുണ്ട്. പാർട്ടി തീരുമാനിക്കും എന്നായിരുന്നു മുകേഷിന്റെ പ്രതികരണം. പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാർ എൽഡിഎഫിനായി വീണ്ടും ഇറങ്ങാനാണ് സാധ്യത.

English Summary: Kerala assembly elections 2021 candidature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com