കൊലവിളി മുദ്രാവാക്യം: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ കേസിൽ
Mail This Article
മയ്യിൽ ∙ തിരഞ്ഞെടുപ്പു ദിവസം അക്രമം നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയവർക്കു സ്വീകരണം നൽകി നടത്തിയ പ്രകടനത്തിനിടെ മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയ സിപിഎം പ്രവർത്തകർക്കെതിരെ മയ്യിൽ പൊലീസ് കേസെടുത്തു.
സിപിഎം ചെറുപഴശി ബ്രാഞ്ച് സെക്രട്ടറി പി.കെ.ബാലകൃഷ്ണൻ, പ്രവർത്തകരായ സി.പി.നാസർ, കെ.ബാബുരാജ്, പി.കെ.ബിജു, ഷാഹിദ് അഹമ്മദ്, കെ.കെ.ഫായിസ്, സി.പി.സിദ്ദീഖ്, കെ.കെ.മുഹമ്മദ്, റബീഹ്, കെ.കെ.മനാഫ്, ജി.വി.അനീഷ്, അമീർ, രാഹുൽ, കണ്ണൻ എന്നിവരെയും കണ്ടാലറിയാവുന്ന പത്തോളം പേരെയും പ്രതികളാക്കിയാണ് കേസ്.
യുഡിഎഫ് മയ്യിൽ പഞ്ചായത്ത് കമ്മിറ്റിയാണു പൊലീസിൽ പരാതി നൽകിയത്. കൊലവിളി മുദ്രാവാക്യത്തെ പാർട്ടി മയ്യിൽ ഏരിയാ കമ്മിറ്റി തള്ളിപ്പറഞ്ഞിരുന്നു.
ഈ വിഷയത്തിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കെ.സുധാകരൻ എംപി രംഗത്തെത്തി.
കൊലവിളി മുദ്രാവാക്യം സിപിഎം എന്ന പാർട്ടിയുടെ സംസ്കാരത്തിന്റെ ശബ്ദമാണെന്നും പിണറായി വിജയന്റെ രാഷ്ട്രീയ മുഖത്തിന്റെ പ്രതിഫലനമാണെന്നും സുധാകരൻ ആരോപിച്ചു.
സിപിഎം ലോക്കൽ കമ്മിറ്റിയുടെ നിർദേശപ്രകാരം പ്രവർത്തിക്കുന്ന പോഷക സംഘടനയായി പൊലീസ് മാറിയെന്നും അദ്ദേഹം പരിഹസിച്ചു.
Content Highlights: Threatening slogans: Case against CPM workers