മാണി സി. കാപ്പൻ ഇന്ന് മുംബൈയിലെത്തി ശരദ് പവാറിനെ കാണും
Mail This Article
കോട്ടയം ∙ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി മാണി സി.കാപ്പൻ എംഎൽഎ ഇന്നു കൂടിക്കാഴ്ച നടത്തും. ശരദ് പവാർ വിളിപ്പിച്ചതോടെ മാണി സി.കാപ്പൻ, എൻസിപി ദേശീയ സെക്രട്ടറി കെ.ജെ.ജോസ്മോൻ എന്നിവർ ഇന്നലെ രാത്രി 7.30 നുള്ള വിമാനത്തിൽ മുംബൈയ്ക്കു പോയി.
എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരനും ഇന്നു മുംബൈയിൽ എത്തിയേക്കും. പവാർ പങ്കെടുക്കുന്ന കർഷക റാലിക്കു ശേഷമായിരിക്കും കൂടിക്കാഴ്ച.
അതിനിടെ, പാലായ്ക്കു പകരം കാപ്പൻ കുട്ടനാട്ടേക്കു മാറണോ അതോ മന്ത്രി എ.കെ.ശശീന്ദ്രന്റെ മണ്ഡലമായ എലത്തൂരിലേക്കു മാറണോ എന്നതു സംബന്ധിച്ചും എൻസിപിയിൽ ചർച്ച. എൻസിപിക്കു വിജയസാധ്യതയുള്ള എലത്തൂരിൽ കാപ്പൻ മത്സരിക്കട്ടെ എന്നും ശശീന്ദ്രൻ കണ്ണൂരിനു മാറട്ടെയെന്നുമാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്.
5 തവണ നിയമസഭാംഗവും ഒരിക്കൽ മന്ത്രിയുമായ ശശീന്ദ്രൻ വിട്ടുവീഴ്ച ചെയ്യട്ടെയെന്നും കാപ്പനെ അനുകൂലിക്കുന്നവർ പറയുന്നു. കാപ്പൻ കുട്ടനാട് മത്സരിക്കട്ടെ എന്ന നിർദേശം ശശീന്ദ്രൻ അനുകൂലികളാണു മുന്നോട്ടു വച്ചത്. ഇരുവരുടെയും നേതൃത്വത്തിൽ എൻസിപി അണികളും രണ്ടു ചേരിയിലാണ്. 27നു നടക്കുന്ന എൽഡിഎഫ് യോഗത്തിൽ പങ്കെടുക്കുമെന്നു കഴിഞ്ഞ ദിവസം കാപ്പൻ പറഞ്ഞിരുന്നു.