ADVERTISEMENT

തിരുവനന്തപുരം ∙ സോളർ കേസിലെ സിബിഐ അന്വേഷണാനുമതി ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള ഇടതുമുന്നണിയുടെ പൂഴിക്കടകൻ. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് സ്വർണക്കടത്ത്, ലൈഫ് മിഷൻ കേസുകളുടെ പേരിൽ വലിയ പ്രതിരോധത്തിൽ നിന്നപ്പോൾപ്പോലും പ്രയോഗിക്കാതിരുന്ന കടുത്ത നടപടിക്കു സർക്കാർ ഇപ്പോൾ മുതിർന്നതു നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുതന്നെ.

സോളർ കേസ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പ്രതികരിച്ചതിനു പിന്നാലെയാണു സർക്കാർ തീരുമാനം.

രാഷ്ട്രീയപ്രേരിത നീക്കമെന്ന പരിച കൊണ്ട് ആക്രമണത്തെ ചെറുക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. പരാതിക്കാരിയെക്കൊണ്ടു സിബിഐ അന്വേഷണാവശ്യം സർക്കാർ എഴുതിവാങ്ങുകയായിരുന്നുവെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചു കഴിഞ്ഞു. ബവ്റിജസ് കോർപറേഷനിലും കെടി‍ഡിസിയിലും ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ കേസിലെ പ്രതി കൂടിയായ പരാതിക്കാരിയാണു മുഖ്യമന്ത്രിയെ നേരിൽക്കണ്ടു കത്തു നൽകിയത്.

5 വർഷം മൗനം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി പ്രധാന പ്രചാരണായുധമാക്കിയ സോളർ കേസ് പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം പൂർണമായി അവഗണിച്ചിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിലോ നിയമസഭ ഉപതിരഞ്ഞെടുപ്പുകളിലോ തദ്ദേശ തിരഞ്ഞെടുപ്പിലോ സോളർ കേസ് വിഷയമായില്ല. കേസ് അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല.

ബിജെപിയും പ്രതിരോധത്തിൽ

കോൺഗ്രസ് വിട്ടു ബിജെപിയിലെത്തി ദേശീയ വൈസ് പ്രസിഡന്റ് ആയ എ.പി. അബ്ദുല്ലക്കുട്ടി കൂടി പ്രതിയായതിനാൽ ബിജെപിക്കു സിബിഐ അന്വേഷണാവശ്യത്തെ പരസ്യമായി പിന്തുണയ്ക്കാനാകില്ല.

കേരള കോൺഗ്രസ് (എം) ചെയർമാനും ഇപ്പോൾ ഇടതുമുന്നണിയുടെ ഘടകകക്ഷി നേതാവുമായ ജോസ് കെ.മാണിയുടെ പേര് പരാതിക്കാരിയുടെ കത്തിൽ നേരത്തേ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഒഴിവാക്കിയെന്നു കോൺഗ്രസ് ആരോപിക്കുന്നു. എന്നാൽ, ആരെയും ഒഴിവാക്കിയിട്ടില്ലെന്നും അന്വേഷണത്തിൽ എല്ലാവരുടെയും പങ്കു പുറത്തുവരുമെന്നുമാണ് ഇന്നലെ ഇതേക്കുറിച്ചുള്ള ചോദ്യത്തോട് അവർ പ്രതികരിച്ചത്.

കണക്കുതീർത്ത് പിണറായി

2006 ൽ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണു യുഡിഎഫ് സർക്കാർ പിണറായി വിജയൻ ഉൾപ്പെട്ട ലാവ്‌ലിൻ കേസ് അന്വേഷണം സിബിഐക്കു വിടാൻ തീരുമാനിച്ചത്.

പിണറായി വിജയനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയ തീരുമാനമായിരുന്നു അത്. വിഎസ് പക്ഷം അതു മുതലെടുത്തു. കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

അന്നു കോടതിയിൽ പറഞ്ഞത്

തിരഞ്ഞെടുപ്പിന് 6 മാസമുള്ളപ്പോഴാണു കേസ് റജിസ്റ്റർ ചെയ്തത്. സിബിഐയുടെ പീഡനത്തിന് ഇരയാകാതിരിക്കാനാണു കോടതിയെ സമീപിച്ചത്. കേന്ദ്ര ഏജൻസികൾ പദ്ധതി തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണ്. കേസ് രാഷ്ട്രീയപ്രേരിതമാണ്. കോഴ വാങ്ങിയെന്ന പരാതി വിജിലൻസ് അന്വേഷിക്കുന്നുണ്ട്.

-ലൈഫ് മിഷൻ കേസിൽ 2020 ഡിസംബർ 21 ന് സർക്കാർ ഹൈക്കോടതിയിൽ.

∙ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തു. അന്വേഷണം തൃപ്തികരമാണ്. സിബിഐ തുടരന്വേഷണം നടത്താൻ തക്ക അത്യപൂർവ കേസല്ല. പിഴവില്ലാതെ അന്വേഷിച്ച കേസിൽ സിബിഐ എന്തിന്?

-പെരിയ കേസിൽ 2020 ഡിസംബർ 2 ന് സർക്കാർ സുപ്രീം കോടതിയിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com