ADVERTISEMENT

നിരാശാജനകം, കടുത്ത വഞ്ചന

നിരാശാജനകമായ ശമ്പള കമ്മിഷൻ റിപ്പോർട്ടാണിത്. ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപ മാത്രം. അതായതു പ്രതിദിനം 767 രൂപ വേതനത്തിനാ‍ണു മത്സര പരീക്ഷകൾ പാസായി സർക്കാർ സർവീസിൽ എത്തുന്ന ജീവനക്കാർ ജോലി ചെയ്യേണ്ടത്. അവിദഗ്ധ തൊഴിലാളിക്കു പോലും 1000 രൂപ ദിവസ വേതനം ഉള്ളപ്പോഴാണ് ഈ വിവേചനം. എൻപിഎസ് വിഹിതമായി ശമ്പളത്തിന്റെ 10 % നൽകേണ്ടി വരുന്ന ജീവനക്കാരനു പരിഷ്കരണത്തിനു ശേഷവും ലഭിക്കുന്നത് 690 രൂപ മാത്രമായിരിക്കും. 

ഇൻക്രിമെ‍ന്റിൽ ആനുപാതിക വർധന വരുത്തിയിട്ടില്ല. നഗരങ്ങളിൽ വീട്ടു വാടക ബത്ത 10 ശതമാനമായി അനുവദിച്ചു‍വെന്നു പറയുമ്പോഴും കേന്ദ്ര നിരക്കിലുള്ള വീട്ടു വാടക ബത്ത ശുപാർശ ചെയ്തിട്ടില്ല. സിറ്റി കോംപെ‍ൻസേറ്ററി അലവൻസ് നിർത്തലാ‍ക്കിയതും വെല്ലുവിളിയാണ്. 

ചവറ ജയകുമാർ, പ്രസിഡന്റ്, എൻജിഒ അസോസിയേഷൻ

ജീവനക്കാരോടു  കരുതൽ, പ്രതിബദ്ധത

ശമ്പള പരിഷ്കരണം യാഥാർഥ്യമാ‍ക്കിയതിനെ സ്വാഗതം ചെയ്യുന്നു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജീവനക്കാരെയും അധ്യാപകരെയും ചേർത്തു നിർത്തുന്ന സമീപനമാണു സർക്കാർ സ്വീകരിച്ചത്. കേന്ദ്ര സർക്കാരിന്റെ വിവേചനം പ്രതിസന്ധി സൃഷ്ടി‍ക്കുമ്പോഴും സർവീസ്–വിദ്യാഭ്യാസ മേഖലയുടെ ശാക്തീ‍കരണത്തിനുള്ള നടപടികളും തീരുമാനങ്ങളും കൈക്കൊള്ളുകയാണു സംസ്ഥാന സർക്കാർ ചെയ്തത്. ബജറ്റിന്റെ ഭാഗമായി ക്ഷാമബത്ത കുടിശിക അനുവദിച്ചും ശമ്പള പരിഷ്കര‍ണത്തിനുള്ള തുക വകയിരുത്തിയും ജീവനക്കാരോടുള്ള പ്രതിബ‍ന്ധത തെളിയിച്ചു. 

എം.എ. അജിത്കുമാർ, ജനറൽ സെക്രട്ടറി,  എൻജിഒ യൂണിയൻ

കണക്കിലെ കളികൾ മാത്രം

ശമ്പള കമ്മിഷൻ റിപ്പോർട്ടിലൂടെ ഇടതു സർക്കാർ, ജീവനക്കാരെ വഞ്ചിച്ചു. റിപ്പോർട്ടിലുള്ളതു കണക്കിലെ കളികൾ മാത്രം.‌ 5 വർഷത്തിലൊരിക്കൽ ലഭിക്കുന്ന ശമ്പള പരിഷ്കരണം അട്ടിമറിക്കാനുള്ള ശ്രമം അപലപനീയം. ഈ നിർദേശം റിപ്പോർട്ടിൽ നിന്നും നീക്കണം. താഴെത്തട്ടിൽ ജീവനക്കാരുടെ ശമ്പള വർധന യഥാർ‍ഥത്തിൽ 1,880 രൂപ മാത്രം. ഫിറ്റ്മെന്റ്് ബെ‍നിഫിറ്റ് പോലും അനുവദിച്ചിട്ടില്ല.

ടി.എൻ. രമേശ്, ജനറൽ സെക്രട്ടറി, എൻജിഒ സംഘ്

യഥാർഥത്തിൽ 10 % വർധന മാത്രം

നിരാശാജനകം. ജീവനക്കാർക്കു സാമ്പത്തികമായി ഒരു ഗുണവുമില്ല. നിലവിലുള്ള അടിസ്ഥാന ശമ്പളത്തിനൊപ്പം ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന 20% ഡിഎയും, ഇനി കിട്ടാനുള്ള 8 % ഡിഎയും ചേർത്ത് 28% ഡിഎ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ചാണു പുതിയ സ്കെയിൽ നിശ്ചയിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോൾ യഥാർഥ വ്യത്യാസം 8 % മാത്രം.

വീട്ടുവാടക അലവൻ‍സിൽ വ്യത്യാസം വന്നിട്ടുണ്ടെങ്കിലും സിറ്റി കോം‍പെൻസേറ്ററി അലവൻസ് ഒഴിവാക്കി. സർവീസ് വെയ്റ്റേജും പൂർണമായി ഒഴിവാക്കി. തത്ഫലമായി യഥാർഥത്തിൽ 10% വർധന മാത്രമാണു കാണുന്നത്. കിട്ടാനുള്ള 8 % ക്ഷാമ ബത്ത ഇതിൽ ലയിപ്പിച്ചു. ഇനി കിട്ടാനുള്ള 12 % ക്ഷാമ ബത്ത കിട്ടിയാൽ തന്നെ ഇതിനെ‍ക്കാൾ കൂടുതൽ ശമ്പള വർധന ലഭിക്കും.

ജെ. ബെൻസി, പ്രസിഡന്റ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ

സ്വാഗതാർഹം 

ഇടതു സർക്കാർ വാഗ്ദാനം നടപ്പാക്കി. ജീവനക്കാർക്കു കുടിശികയുള്ള 2 ഗഡു ക്ഷാമബത്തയും പ്രഖ്യാപിച്ചു.

പി.ഹണി, പ്രസിഡന്റ്, കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ

ആനുകൂല്യ നിഷേധം

കുറഞ്ഞ ശമ്പളം 25,000 രൂപയെങ്കിലും ശുപാർശ ചെ‍യ്യേണ്ടതായിരുന്നു. സർവീസ് വെയ്റ്റേജ് ശുപാർശ ചെയ്യാതിരുന്നതുമൂലം പേ റിവിഷൻ വഴി ജീവനക്കാർക്ക് ഇതുവരെ കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യം നിഷേധിക്കുന്നതായി. ഇത് ജൂനിയർ–സീനിയർ തമ്മിലുള്ള ശമ്പള‍ത്തിലുള്ള അന്തരം ഇല്ലാതാക്കും. ഫിറ്റ്‍മെന്റ് ബെ‍നിഫിറ്റ് 10% ആയി കുറിച്ചു. കഴിഞ്ഞ തവണ ഇത് 12% ആയിരുന്നു.

കെ. വിമലൻ, പ്രസിഡന്റ്, കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ

സ്വാഗതാർഹം

പ്രതിസന്ധി ഘട്ടത്തിലും ശമ്പള പരിഷ്കരണം നടപ്പാക്കാൻ തയാറായ സർക്കാരിന്റെ നിലപാട് സ്വാഗതാർഹം. 5 വർഷം കൂടുമ്പോഴുള്ള ശമ്പള പരിഷ്കരണ തത്വം അട്ടി‍മറിക്കാതെ, സമയബന്ധിതമായി നടപ്പാക്കാൻ ഇടതു സർക്കാരിനു കഴിഞ്ഞു.

കെ.സി. ഹരികൃഷ്ണൻ, ജനറൽ സെക്രട്ടറി, കെഎസ്ടിഎ

മെച്ചപ്പെട്ട ശുപാർശകൾ

മെച്ചപ്പെട്ട ശമ്പള കമ്മിഷൻ റിപ്പോർട്ടാണിത്. 2019 ജൂലൈ 1 മുതലുള്ള ശമ്പള പരിഷ്‍കരണമാണു സംഘടനകൾ ആവശ്യപ്പെട്ടത്. ഇതു തന്നെയാണു ശമ്പള കമ്മിഷൻ ശുപാർശയും. യുഡിഎഫ് സർക്കാരിന്റെ കാലത്തെ 10 വർഷം കഴിഞ്ഞു ശമ്പളം പരിഷ്‍കരിച്ചാൽ മതിയെന്ന ശുപാർശ ഇടതു സർക്കാർ തള്ളി. പ്രഫഷനൽ മേഖല ഉൾപ്പെടെയുള്ള ജീവനക്കാരുടെ താൽപര്യങ്ങളും പരിഗണിച്ചിട്ടുണ്ട്.

ഡോ.എസ്.ആർ. മോഹനചന്ദ്രൻ, ജനറൽ സെക്രട്ടറി, കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ

നിർദേശങ്ങൾ അവഗണിച്ചു 

സംഘടനകളുടെ നിർദേശങ്ങൾ അവഗണിച്ചു. 5 വർഷം കൂടുമ്പോഴുള്ള ശമ്പള പരിഷ്കരണം അട്ടി‍മറിച്ചും അലവൻ‍സുകളിൽ കുറവു വ‍രുത്തിയുമുള്ള റിപ്പോർട്ട് നിരാശാജനകം

വി.കെ. അജിത്കുമാർ, പ്രസിഡന്റ്, കെപിഎസ്ടിഎ

പെൻഷൻകാർക്ക് അവഗണന

പെൻഷൻകാരെ പൂർണമായി അവഗണിച്ചു. കോവിഡ് കാലത്തു പോലും ഒരു പൈസയുടെ ആനുകൂല്യം മുതിർന്ന പൗരൻമാർക്ക് നൽകിയില്ല.

അയത്തിൽ തങ്കപ്പൻ, പ്രസിഡന്റ്, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ

ഭേദപ്പെട്ട റിപ്പോർട്ട്

സാമാന്യം ഭേദമായ റിപ്പോർട്ടാണ്. പെൻഷൻകാരെ സംബന്ധിച്ച്, 80 വയസ്സു കഴിഞ്ഞവർക്കു 1000 രൂപ അധികം നൽകാൻ ശുപാർശ ചെയ്തതു ശ്ലാഘനീയം.

എൻ. സദാശിവൻ നായർ, പ്രസിഡന്റ്, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ

Content Highlights: Responds to Kerala pay commission report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com