ജോലിക്കിടെ അപകടം, തുടർന്നുള്ള രോഗത്താൽ മരണം: ഇൻഷുറൻസ് തുക അനുവദിച്ചത് ശരിവച്ചു
Mail This Article
കൊച്ചി∙ ജോലിക്കിടെ അപകടത്തിൽപ്പെട്ടതിന്റെ ഫലമായുണ്ടായ രോഗാവസ്ഥയിൽ മരിച്ച പൊലീസ് ഉദ്യോഗസ്ഥന് സർക്കാരിന്റെ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി തുക അനുവദിച്ച ലോക് അദാലത്തിന്റെ ഉത്തരവു ഹൈക്കോടതി ശരിവച്ചു. അദാലത്തിന്റെ ഉത്തരവിനെതിരെ സംസ്ഥാന ഇൻഷുറൻസ് ഡയറക്ടർ നൽകിയ ഹർജി ജസ്റ്റിസ് എൻ. നഗരേഷ് തള്ളി.
കോട്ടയം മണർകാട് സ്റ്റേഷനിലെ എഎസ്ഐ ആയിരുന്ന ജോസഫ് സെബാസ്റ്റ്യൻ 2014 ജൂലൈ 29നു ജോലിക്കിടെയുണ്ടായ അപകടത്തിൽ കാലിനു പരുക്കേറ്റ് ആശുപത്രിയിലായി.
ആശുപത്രിയിൽ നിന്നു വിട്ട ശേഷം തുടർചികിത്സയ്ക്കായി 5 ആഴ്ച മെഡിക്കൽ അവധിയിൽ കഴിയവേ കുഴഞ്ഞുവീണു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും 2014 ഓഗസ്റ്റ് 16നു മരിച്ചു.
ഗ്രൂപ്പ് പഴ്സനൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതിയിൽ പോളിസി ഉണ്ടായിരുന്നതിന്റെ തുക ആശ്രിതരായ ഭാര്യയ്ക്കും 3 പെൺമക്കൾക്കും അനുവദിച്ചതിനെതിരെയാണു ഹർജി.
ഇൻഷുറൻസ് തുക ലഭിക്കണമെങ്കിൽ എഫ്ഐആറും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഉൾപ്പെടെ രേഖകൾ നിർബന്ധമാണെന്നു സർക്കാർ വാദിച്ചു. മരണകാരണമായി പറയുന്ന ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ച അവസ്ഥ അപകടത്തിന്റെ ഫലമായുണ്ടായതല്ലെന്നും വാദിച്ചു.
എന്നാൽ അപകടത്തിന്റെ അനന്തരഫലമായും ഈ അവസ്ഥ ഉണ്ടാകാമെന്നു 2 മെഡിക്കൽ വിദഗ്ധർ തെളിവു നൽകിയ സാഹചര്യത്തിൽ ലോക് അദാലത്തിന്റെ ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്നു കോടതി വ്യക്തമാക്കി. മാത്രമല്ല, അപകടത്തെ തുടർന്ന് ആശുപത്രി ചികിത്സ വേണ്ടിവന്നതും തുടർന്നു മെഡിക്കൽ അവധിയിൽ ആയിരുന്നതും കോടതി പരിഗണിച്ചു.