ADVERTISEMENT

കോട്ടയം ∙ സ്ത്രീവേഷങ്ങളിലൂടെ അരങ്ങുകളിൽ വിസ്മയം തീർത്ത കഥകളി നടൻ മാത്തൂർ ഗോവിന്ദൻകുട്ടി (81) അന്തരിച്ചു. കോവിഡ്മുക്തനായതിനു ശേഷം ശ്വാസകോശത്തിലുണ്ടായ അണുബാധയാണു മരണകാരണം. സംസ്കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഔദ്യോഗിക ബഹുമതികളോടെ കുടമാളൂരിലെ വീട്ടുവളപ്പിൽ നടത്തി. 

കഴിഞ്ഞ മാസമാണു കോവിഡ് ബാധിച്ചത്. ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്നു കഴിഞ്ഞ 28നു വീണ്ടും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

കേന്ദ്ര– സംസ്ഥാന സംഗീത നാടക അക്കാദമി അവാർഡുകൾ, കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്, കേരള സംസ്ഥാന കഥകളി പുരസ്കാരം, കേരള കലാമണ്ഡലം ഫെലോഷിപ്, കലാമണ്ഡലം കൃഷ്ണൻ നായർ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗമായിരുന്നു.  കഥകളി പരിശീലന കേന്ദ്രമായ കുടമാളൂർ കലാകേന്ദ്രത്തിന്റെ പ്രിൻസിപ്പലായിരുന്നു.  ഡൽഹിയിൽ 1982ൽ നടന്ന ഏഷ്യാഡിൽ കുടമാളൂർ കലാകേന്ദ്രം ട്രൂപ്പിനെ നയിച്ചതു ഗോവിന്ദൻകുട്ടി ആയിരുന്നു.

ആലപ്പുഴ നെടുമുടിയിലെ മാത്തൂർ തറവാട്ടിൽ 1940 ഒക്ടോബർ അഞ്ചിനായിരുന്നു ജനനം. മാതാപിതാക്കൾ: ദാമോദരൻ നമ്പൂതിരിയും കാർത്യായനിക്കുഞ്ഞമ്മയും. ഗുരുവായിരുന്ന കഥകളി ആചാര്യൻ കുടമാളൂർ കരുണാകരൻ നായരുടെ മകൾ രാജേശ്വരിയെയാണു ഗോവിന്ദൻ കുട്ടി വിവാഹം ചെയ്തത്. രാജേശ്വരി 2011ൽ അന്തരിച്ചു. 

മക്കൾ: ജി. ഉണ്ണിക്കൃഷ്ണൻ (അധ്യാപകൻ, എൻഎസ്എസ് എച്ച്എസ്, ചിങ്ങവനം), ജി. മുരളീകൃഷ്ണൻ (കഥകളി നടൻ, ആർപ്പൂക്കര ഗവ. എംസിവിഎച്ച്എസ്എസ് അധ്യാപകൻ) മരുമക്കൾ: രാജലക്ഷ്മി, മഞ്ജുഷ (ബാങ്ക് ഓഫ് ബറോഡ, കോട്ടയം). 

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ.കെ.ബാലൻ എന്നിവർ അനുശോചിച്ചു. English Summary: Kathakali maestro Mathoor Govindan Kutty dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com