ADVERTISEMENT

കോഴിക്കോട്∙ സോളർ തട്ടിപ്പ് കേസിൽ ബിജു രാധാകൃഷ്ണനും സരിത എസ്.നായരും ഉൾപ്പെടെ മൂന്നു പ്രതികൾക്കെതിരെ  എതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്.  

കോഴിക്കോട്  സെന്റ‌്‌ വിൻസെന്റ‌് കോളനി ഫജർ ഹൗസിൽ അബ്ദുൽ മജീദിന്റെ   വീട്ടിലും ഓഫിസിലും സോളർ പാനൽ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് കോഴിക്കോട് മജിസ്ട്രേട്ട്  കോടതി(3)യുടെ ഉത്തരവ്. വിധി പറയാൻ നിശ്ചയിച്ച ദിവസം കോടതിയിൽ ഹാജരാകാത്തതിനാണ് വാറന്റ്. കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ കോടതി  അറസ്റ്റ് ചെയ്തു ഹാജരാക്കാൻ നിർദേശം നൽകി.  25ന് വിധി പറയും. കേസിൽ ബിജു രാധാകൃഷ്ണൻ ഒന്നാം പ്രതിയും സരിത  രണ്ടാം പ്രതിയുമാണ്. ഇവർക്കു വേണ്ടി വ്യാജ രേഖകൾ തയാറാക്കിയ കൊടുങ്ങല്ലൂർ സ്വദേശി ബി.മണിമോനാണ് മൂന്നാം പ്രതി.  

വിചാരണ പൂർത്തിയാക്കിയ കേസ് ഇന്നലെ വിധി പറയാനിരുന്നതാണ്. എന്നാൽ കീമോതെറപ്പി ചെയ്യുന്നതിനാൽ  ഹാജരാവാനാവില്ലെന്ന് സരിതയുടെ അഭിഭാഷകൻ ബോധിപ്പിച്ചു. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണെന്ന് ബിജു രാധാകൃഷ്ണന്റെ അഭിഭാഷകനും പറഞ്ഞു. എന്നാൽ ഹാജരാക്കിയ രേഖയിൽ കീമോതെറപ്പിയുടെ കാര്യം ഇല്ലെന്നും പ്രതികൾക്ക് യാത്ര ചെയ്യുന്നതിന് പ്രശ്നമുള്ളതായി കാണുന്നില്ലെന്നും വാറന്റ് നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. വിധി പറയാനായി നിശ്ചയിച്ച ദിവസങ്ങളിൽ ഹാജരാകാത്തതിനാൽ കോടതി നേരത്തേ മൂന്നു തവണ സരിതയ്ക്കെതിരെ  അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് പിന്നീടു ഹൈക്കോടതി റദ്ദാക്കി. 

വീട്ടിലും ഓഫിസിലും സോളർ പാനൽ സ്ഥാപിക്കുന്നതിനു പുറമേ കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ടീം സോളർ കമ്പനിയുടെ ഫ്രാഞ്ചൈസി, വിൻഡ്മിൽ പദ്ധതിയിൽ പങ്കാളിത്തം എന്നിവ വാഗ്ദാനം ചെയ്ത് 42,70375 രൂപ തട്ടിയെടുത്തെന്നാണു പരാതി. പ്രോസിക്യൂഷനു വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ ജെഫ്രി ജോർജ് ജോസഫ് ഹാജരായി.

English Summary: Arrest warrant against Biju Radhakrishnan and Saritha Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com