ADVERTISEMENT

കൊല്ലം ∙ കോവൂർ കുഞ്ഞുമോൻ എംഎൽഎ നേതൃത്വം നൽകുന്ന ആർഎസ്പി (ലെനിനിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി) വീണ്ടും പിളർന്നു. പാർട്ടിയിൽ ഏറെ നാളായി നിലനിൽക്കുന്ന തർക്കങ്ങൾക്കു പിന്നാലെ, പിഎസ്‌സി അംഗത്വത്തെച്ചൊല്ലിയുണ്ടായ വടംവലിയാണു ഇപ്പോഴത്തെ പിളർപ്പിൽ കലാശിച്ചത്. കുഞ്ഞുമോ‍ന്റെ പേരിലാണു പാർട്ടി അറിയപ്പെടുന്നതെങ്കിലും ഇടതുസ്വതന്ത്രനായി മത്സരിച്ചു ജയിച്ചതിനാൽ പാർട്ടിയിൽ അംഗത്വമെടുത്തിട്ടില്ല. 

സംസ്ഥാന സെക്രട്ടറി എസ്. ബലദേവ്, അസിസ്റ്റന്റ് സെക്രട്ടറി ചുങ്കം നിസാം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. സജയൻ എന്നിവരെ പുറത്താക്കിയതായി  കുഞ്ഞുമോൻ വിഭാഗം അറിയിച്ചു. സെക്രട്ടറി പദവി വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും സ്ഥാനമാനങ്ങൾക്കു വേണ്ടി പാർട്ടിയിൽ ചേരിതിരിവു സൃഷ്ടിക്കുകയും ചെയ്തതിനാണു ബലദേവിനെ പുറത്താക്കിയതെന്നു കുഞ്ഞുമോൻ വിഭാഗം പറയുന്നു. പുതിയ സംസ്ഥാന സെക്രട്ടറിയായി ഷാജി ഫിലിപ്പിനെ (കോട്ടയം)യും അസിസ്റ്റന്റ് സെക്രട്ടറിമാരായി എച്ചോം ഗോപി (വയനാട്), ഷാജാ ജി.എസ്. പണിക്കർ (തിരുവനന്തപുരം) എന്നിവരെയും തിരഞ്ഞെടുത്തു.

മറുപടിയായി ബലദേവ് വിഭാഗം 14 നു സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചു. ഷാജി ഫിലിപ്പിനെ മാസങ്ങൾക്കു മുൻപു പാർട്ടിയിൽനിന്നു പുറത്താക്കിയതാണെന്നു ബലദേവ് പറഞ്ഞു. കുന്നത്തൂർ മണ്ഡലത്തിൽ പാർട്ടിയുടെ പ്രധാന നേതാക്കളിൽ ഭൂരിഭാഗവും രാജിവച്ച് ആർഎസ്പിയിലേക്കു മടങ്ങിയതു കുഞ്ഞുമോന്റെ നിലപാടുകൾ മൂലമാണെന്നും ഈ വിഭാഗം ആരോപിക്കുന്നു. 

ഇരുവരും തമ്മിൽ ഏറെക്കാലമായി തുടരുന്ന തർക്കങ്ങളാണു പിഎസ്‌സി അംഗത്വത്തെച്ചൊല്ലി മൂർധന്യത്തിലെത്തിയത്.  അംഗത്വം പാർട്ടിക്കു വേണ്ടെന്നും കുഞ്ഞുമോൻ ജയിച്ച കുന്നത്തൂർ സംവരണ മണ്ഡലത്തിനു പകരം ജനറൽ സീറ്റ് നൽകണമെന്നും ആവശ്യപ്പെട്ടു ബലദേവ് എൽഡിഎഫ് കൺവീനർക്കു കത്തു നൽകി. 

എന്നാൽ ഷാജാ ജി.എസ്. പണിക്കർ ഉൾപ്പെടെ 2 പേരുകൾ പിഎസ്‌സിയിലേക്കു കുഞ്ഞുമോൻ നിർദേശിച്ചു. തർക്കം മൂത്തതോടെ ആർക്കും കൊടുക്കേണ്ടെന്നു സിപിഎം തീരുമാനിക്കുകയായിരുന്നു. 2016 ൽ രൂപീകരിക്കപ്പെട്ട പാർട്ടിയിൽ തൊട്ടടുത്ത വർഷം പിളർപ്പുണ്ടായി. സ്ഥാപക സെക്രട്ടറി അമ്പലത്തറ ശ്രീധരൻ നായരുടെ നേതൃത്വത്തിൽ ഒരു വിഭാഗം പിളർന്നുമാറി. ആർഎസ്പി- എല്ലിനെ ഇതുവരെ എൽഡിഎഫിൽ ഉൾപ്പെടുത്തിയിട്ടില്ല. 

English Summary: RSP Kovoor Kunjumon faction split

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com