പേരറിയാത്ത അതിഥിയറിഞ്ഞു; ഈ നാടിന്റെ നേരും നന്മയും
Mail This Article
തൃശൂർ ∙ പട്ന എക്സ്പ്രസ് രണ്ടാം പ്ലാറ്റ്ഫോമിലേക്കെത്താൻ നിമിഷങ്ങൾ മാത്രം. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലൂടെ കയ്യും കാലും കുത്തി ആ അതിഥിത്തൊഴിലാളി നിരങ്ങി ഓടുകയായിരുന്നു. എത്ര വേഗത്തിൽ നീങ്ങിയാലും ട്രെയിൻ കിട്ടില്ലെന്നുറപ്പ്. ദയനീയമായ ആ കാഴ്ചയിലേക്ക് ‘എക്സ്പ്രസ് വേഗത്തിൽ’ ഓടിയെത്തി; റെയിൽവേ പൊലീസിന്റെയും പോർട്ടർമാരുടെയും കൈകൾ.
സ്ട്രെച്ചറുമായി പാഞ്ഞെത്തിയ സംഘം യാത്രക്കാരനെ അതിൽക്കിടത്തി പാളം മുറിച്ചു കടന്ന് രണ്ടാം പ്ലാറ്റ്ഫോമിലേക്ക് കുതിച്ചു. നിമിഷനേരം കൊണ്ടു ട്രെയിനെത്തി. അതിനുള്ളിലേക്ക് ആളെ കയറ്റിയതും വണ്ടി പുറപ്പെട്ടു.
കെട്ടിടം പണിക്കിടെ വീണ് നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റു നാട്ടിൽ ചികിത്സയ്ക്കായി പോകുന്ന പട്ന സ്വദേശിക്കാണ് റെയിൽവേ പൊലീസും പോർട്ടർമാരും കൈത്താങ്ങായത്. ചൊവ്വാഴ്ച വൈകിട്ട് 5.15 നു തൃശൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.
പൊലീസുകാരായ ലാലു മാരാത്ത്, സന്തോഷ്, പോർട്ടർമാരായ ബൈജു, ശെൽവൻ എന്നിവരാണ് സഹായവുമായി എത്തിയത്. ട്രെയിൻ പുറപ്പെട്ടു കഴിഞ്ഞപ്പോഴാണ് രോഗിയുടെ പേര് പോലും ചോദിച്ചില്ലല്ലോ എന്നു സംഘം ഓർത്തത്. ആ പ്രവൃത്തിയുടെ പേരാണല്ലോ കാരുണ്യം.
English Summary: Bihar native rescued