മുഖ്യമന്ത്രിയുടെ തീരുമാനം കാത്ത് ഉദ്യോഗാർഥികൾ; ഉറപ്പുകൾ രേഖാമൂലം നൽകിയാൽ മാത്രം പിന്മാറ്റം
Mail This Article
തിരുവനന്തപുരം ∙ സർക്കാരിന്റെ ഉറപ്പുകൾ ഇന്ന് നിയമസാധുതയോടെ രേഖാമൂലം നൽകിയാൽ മാത്രം സമരത്തിൽ നിന്ന് പിന്മാറുവെന്ന നിലപാടിലാണ് പിഎസ്‌സി ഉദ്യോഗാർഥികൾ. ഇന്നു വൈകിട്ട് വരെ സർക്കാരിന്റെ തീരുമാനത്തിനായി കാത്ത ശേഷം നാളെ മുതൽ നിരാഹാര സമരം ഉൾപ്പെടെ പ്രഖ്യാപിച്ചു മുന്നോട്ടുപോകുമെന്നും സമരനേതാവ് ലയ രാജേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഉദ്യോഗാർഥികളുമായി ചർച്ച നടത്തിയ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസും ഹെഡ് ക്വാർട്ടേഴ്സ് എഡിജിപി മനോജ് ഏബ്രഹാമും ചർച്ചയുടെ വിവരങ്ങളും നിർദേശങ്ങളും മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറിയെന്നാണു വിവരം. ഇനി മുഖ്യമന്ത്രിയുടെ തീരുമാനമാണ് വരേണ്ടത്.
6 മാസം കഴിഞ്ഞ താത്കാലികക്കാരെ മാറ്റുന്നതിലും, എൽജിഎസ് പട്ടികയിൽ നിന്നു വാച്ചർമാരെ നിയമിക്കുന്നതിലും ഔദ്യോഗിക കടമ്പകൾ ഒട്ടേറെയെന്നാണ് ചർച്ചയിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. സിവിൽ പൊലീസ് ഉദ്യോഗാർഥികൾ പറഞ്ഞതു കേട്ടതല്ലാതെ കൃത്യമായ ഉറപ്പും സർക്കാർ നൽകിയിട്ടുമില്ല.
സമരം 28 ദിവസം പിന്നിട്ടു
സിപിഒ, എൽജിഎസ്, അധ്യാപക റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ ചർച്ചയ്ക്കു ശേഷവും സമരം തുടരുകയാണ്. പിഎസ്‍സി ലാസ്റ്റ് ഗ്രേഡ് സെർവന്റ് ഉദ്യോഗാർഥികളുടെ സമരം 28 ദിവസം പിന്നിട്ടു. 15–ാം ദിവസത്തിലാണ് സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം. കെഎസ്ആർടിസി ഡ്രൈവർ പട്ടികയിലുള്ളവരും സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടങ്ങി.