ADVERTISEMENT

തിരുവനന്തപുരം ∙ ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുടെ ധാരണാപത്രം റദ്ദാക്കിയതോടെ, പ്രതിപക്ഷ ആരോപണത്തെത്തുടർന്ന് ഇടതുസർക്കാർ പിൻവലിച്ച പദ്ധതികളുടെയും നടപടികളുടെയും പട്ടികയിൽ ഒന്നുകൂടിയായി. ശക്തമായ രാഷ്ട്രീയ പ്രതിരോധം ഉയർത്തിയിട്ടും സർക്കാരിനു പിന്നാക്കം പോകേണ്ടി വന്നത് പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളുടെ ഗൗരവം കൊണ്ടു കൂടിയായിരുന്നു.

1) ബന്ധുനിയമനം : മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യാസഹോദരി സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് മാനേജിങ് ഡയറക്ടറായി നിയമിച്ചതു വിവാദമായി. ഇതേത്തുടർന്നു രാജിവച്ച ജയരാജൻ രണ്ടുവർഷത്തിനു ശേഷമാണു മന്ത്രിസ്ഥാനത്തു തിരിച്ചെത്തിയത്. മന്ത്രി കെ.ടി. ജലീലിന-്റെ ബന്ധു ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി നിയമിതനായെങ്കിലും വിവാദത്തെത്തുടർന്ന് ഒഴിയേണ്ടിവന്നു.

2) സ്പ്രിൻക്ലർ: കോവിഡ് വിവര വിശകലനത്തിന് യുഎസ് കമ്പനി സ്പ്രിൻക്ലറിനു കരാർ നൽകിയതിൽ ചട്ടലംഘനമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തെ മുഖ്യമന്ത്രി ആദ്യം പ്രതിരോധിച്ചു. ഹൈക്കോടതി ഇടപെട്ടതോടെ ഡേറ്റാ സുരക്ഷയ്ക്കുള്ള വ്യവസ്ഥകൾ ചേർക്കുകയും സ്പ്രിൻക്ലർ സോഫ്റ്റ്‌വെയർ സി–ഡിറ്റിന്റെ ക്ലൗഡ് അക്കൗണ്ടിലേക്കു മാറ്റുകയും ചെയ്തു. കരാറിൽ സർവത്ര വീഴ്ചകളെന്നു സർക്കാർ തന്നെ നിയോഗിച്ച വിദഗ്ധ സമിതിയും റിപ്പോർട്ട് നൽകി.വിവാദങ്ങളെത്തുടർന്നു സ്പ്രിൻക്ലർ ഉപയോഗിച്ചതേയില്ല. കരാറും പുതുക്കിയില്ല.

3) പമ്പ മണൽക്കടത്ത്‌ : 2018 ലെ പ്രളയത്തിൽ അടിഞ്ഞ കോടികളുടെ മണൽ, മാലിന്യമെന്ന മട്ടിൽ നീക്കാൻ കണ്ണൂരിലെ കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് പ്രോഡക്ട്സിനു കരാർ നൽകിയെന്നും സർക്കാരിനു 10 കോടിയുടെ നഷ്ടമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ആദ്യം പ്രതിരോധിച്ചെങ്കിലും പിന്നീടു പദ്ധതിയിൽനിന്നു പിന്മാറി. സിപിഐ എതിർപ്പും നിർണായകമായി. കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു.

4) ബ്രൂവറി: നടപടിക്രമങ്ങൾ പാലിക്കാതെയും ഇടതു മുന്നണിയിലോ മന്ത്രിസഭയിലോ ചർച്ച ചെയ്യാതെയും സംസ്ഥാനത്തു 3 ബീയർ ഉൽപാദന കമ്പനികളും (ബ്രൂവറി) ഒരു മദ്യനിർമാണശാലയും (ഡിസ്റ്റിലറി) അനുവദിച്ചെന്നും കോടികളുടെ അഴിമതിയെന്നുമായിരുന്നു പ്രതിപക്ഷനേതാവിന്റെ ആരോപണം. നിയമ പ്രശ്നങ്ങൾക്കുള്ള സാധ്യത മനസ്സിലാക്കി സർക്കാർ അനുമതി റദ്ദാക്കി.

5) മാർക്ക് ദാനം: സാങ്കേതിക സർവകലാശാലയിൽ മന്ത്രി കെ.ടി.ജലീലിന്റെ നേതൃത്വത്തിൽ നടത്തിയ അദാലത്തും മാർക്ക് ദാനവും പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്നു. മാർക്ക് ദാനം നിയമവിരുദ്ധമെന്നു ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി.

6) ഇ–മൊബിലിറ്റി പദ്ധതി: ഇ-മൊബിലിറ്റി കൺസൽറ്റൻസി കരാർ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനു കൊടുത്തതിനെതിരെ പ്രതിപക്ഷനേതാവ് രംഗത്തുവന്നു. സർക്കാരിന് അവരെ ഒഴിവാക്കേണ്ടിവന്നു. സെക്രട്ടേറിയറ്റിൽ പിഡബ്ല്യുസിക്ക് ഓഫിസ് തുടങ്ങാൻ നീക്കമില്ലെന്ന് ആദ്യം പറഞ്ഞ സർക്കാർ ഗതാഗത സെക്രട്ടറിയുടെ കുറിപ്പ് പുറത്തുവന്നതോടെ ഉദ്യോഗസ്ഥതല നിർദേശം മാത്രമെന്നു ന്യായീകരിച്ചു.

7) സഹകരണ ബാങ്കുകളിൽ കോർബാങ്കിങ്: സ്വന്തമായി സോഫ്റ്റ്‌വെയർ പോലുമില്ലാത്ത കമ്പനിക്കു സഹകരണ ബാങ്കുകളിലെ കോർബാങ്കിങ് സോഫ്റ്റ്‌വെയർ സ്ഥാപിക്കാൻ 160 കോടിയുടെ കരാർ. ടെൻഡർ വിളിച്ചിരുന്നില്ല. വിവാദമായതോടെ കരാർ റദ്ദാക്കി.

8) വൈദ്യുതിബിൽ: അധിക വൈദ്യുതി ബിൽ ജനങ്ങളിൽനിന്ന് ഈടാക്കാനുള്ള കെഎസ്ഇബി തീരുമാനത്തെ സർക്കാർ ആദ്യം ന്യായീകരിച്ചെങ്കിലും പ്രതിപക്ഷവും സിപിഐയും പിന്നാലെ സിപിഎമ്മും കൂടി എതിർത്തതോടെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു.

9) സിംസ് പദ്ധതി: പൊലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം (സിംസ്) എന്ന പദ്ധതിയുടെ പേരിൽ ഗാലക്സോൺ എന്ന കമ്പനിക്കു കരാർ നൽകിയ വിവരം പ്രതിപക്ഷം വിവാദമാക്കിയതോടെ സർക്കാർ പദ്ധതി മരവിപ്പിച്ചു.

10) പൊലീസ് നിയമഭേദഗതി: വ്യാപക പ്രതിഷേധമുയർന്നതോടെ പൊലീസ് നിയമഭേദഗതി സർക്കാർ പിൻവലിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി പിൻവലിക്കൽ ഓർഡിനൻസ് (റിപ്പീലിങ് ഓർഡിനൻസ്) പുറപ്പെടുവിക്കാൻ ഗവർണറോടു ശുപാർശ ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com