തീരപരിപാലന പദ്ധതി: സർക്കാർ നിലപാട് പരിഗണിക്കണമെന്നു കോടതി
Mail This Article
കൊച്ചി ∙ കേരളത്തിലെ 136 തീര പഞ്ചായത്തുകളെ സിആർസെഡ്–2ൽ ഉൾപ്പെടുത്തണമെന്നുള്ള സംസ്ഥാന സർക്കാരിന്റെ നിലപാട് പുതിയ തീരപരിപാലന പദ്ധതി അന്തിമമാക്കുമ്പോൾ അധികൃതർ പരിഗണിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു.
2011ലെ സെൻസസ് റിപ്പോർട്ടിൽ പട്ടണ പ്രദേശങ്ങളായി വിജ്ഞാപനം ചെയ്ത (സെൻസസ് ടൗൺ) 136 തീര പഞ്ചായത്തുകളെ വികസിത മേഖലയ്ക്കു ബാധകമായ സിആർസെഡ്–2ൽ ഉൾപ്പെടുത്തണമെന്നു കാണിച്ച് 2018 ഡിസംബർ 10നു സംസ്ഥാന പരിസ്ഥിതി വകുപ്പ് അഡീ. ചീഫ് സെക്രട്ടറി കേന്ദ്രത്തിനു കത്ത് അയച്ചിരുന്നു. ഈ നിലപാട് പരിഗണിക്കാനാണു നിർദേശം.
ആലങ്ങാട് പഞ്ചായത്തിനെ സിആർസെഡ്–3ൽ ഉൾപ്പെടുത്തിയതു ശരിയല്ലെന്നും സിആർസെഡ് –2ൽ ഉൾപ്പെടുത്തണമെന്നും കാണിച്ച് പ്രദേശവാസിയായ സെലിൽ മൊയ്തീൻ സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് പി. ബി. സുരേഷ്കുമാറിന്റെ ഉത്തരവ്. 2011ലെ സിആർസെഡ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള തീരപരിപാലന പദ്ധതി സംബന്ധിച്ചാണു തർക്കം. എന്നാൽ സംസ്ഥാനം പുതിയ തീരപരിപാലന പദ്ധതി തയാറാക്കി വരികയാണെന്നു കോടതി ചൂണ്ടിക്കാട്ടി.
English Summary: Court on sea shore project