കതിരൂർ മനോജ് വധം: 15 പ്രതികൾക്ക് ജാമ്യം
Mail This Article
കൊച്ചി ∙ ആർഎസ്എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്ന കതിരൂർ മനോജിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി വിക്രമൻ ഉൾപ്പെടെ 15 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
പ്രതികൾ ആറുവർഷത്തിലേറെ കസ്റ്റഡിയിൽ കഴിയുന്നതും വിചാരണ ആരംഭിക്കാത്തതുമാണു കോടതി പരിഗണിച്ചത്. എന്നാൽ വസ്തുതകളും സാഹചര്യങ്ങളും പരിഗണിക്കുമ്പോൾ ഇവർ കുറ്റം ചെയ്തെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നു കോടതി പറഞ്ഞു. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് കോടതിയിൽ നൽകണം,തുടങ്ങിയ ഉപാധികളോടെയാണു ജാമ്യം.
സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ അടക്കം 25 സിപിഎം പ്രവർത്തകരാണു കേസിലെ പ്രതികൾ. പി.ജയരാജനു നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
കേസിൽ സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ യുഎപിഎ ചുമത്തിയതു ചോദ്യം ചെയ്തു പി. ജയരാജൻ ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്.