ADVERTISEMENT

മലപ്പുറം ∙ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചതിനെത്തുടർന്നുള്ള ഒഴിവിലേക്ക് മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പു കൂടി പ്രഖ്യാപിച്ചതോടെ 7 നിയമസഭാ മണ്ഡലങ്ങളിൽ ഇത്തവണ ഇരട്ടപ്പോരാട്ടച്ചൂട്. ഉറച്ച കോട്ടയെങ്കിലും ഭൂരിപക്ഷത്തിലെ ചെറിയ കുറവു പോലും പരാജയമായി എതിർപക്ഷം വ്യാഖ്യാനിച്ച ചരിത്രമുള്ള ലോക്സഭാ മണ്ഡലമായതിനാൽ ലീഗിന് നിർണായകമായ തിരഞ്ഞെടുപ്പാണിത്. കുഞ്ഞാലിക്കുട്ടിയുടെ രാജി തന്നെ പ്രചാരണ വിഷയമായാൽ അതു മണ്ഡലത്തിലെ നിയമസഭാ പോരാട്ടത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. ലോക്സഭാ ഉപതിരഞ്ഞെടുപ്പും ഏപ്രിൽ 6ന് ആണ്. 

മലപ്പുറം ജില്ലയിൽ മുന്നണികളിലെ നിയമസഭാ സീറ്റ് ചർച്ചകൾക്കൊപ്പം ഉപതിരഞ്ഞെടുപ്പു സ്ഥാനാർഥികളുടെ കാര്യവും പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. യുഡിഎഫിൽ ലീഗിന്റെ എം.പി. അബ്ദുസ്സമദ് സമദാനിക്കാണ് സാധ്യത. ലീഗിന്റെ ദേശീയ സീനിയർ വൈസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം 2 തവണ രാജ്യസഭാംഗമായിരുന്നു. എംഎൽഎമാരായ കെ.എൻ.എ. ഖാദർ, എൻ. ഷംസുദ്ദീൻ, മഞ്ഞളാംകുഴി അലി എന്നിവർക്കു പുറമേ അബ്ദുറഹ്മാൻ രണ്ടത്താണിയും പരിഗണനയിലുണ്ട്. 

എൽഡിഎഫ് സ്ഥാനാർഥിയെ അടുത്തയാഴ്ച നിശ്ചയിച്ചേക്കും. യുവ സ്ഥാനാർഥിയെ പരിഗണിക്കുമെന്നാണു സൂചന. കഴിഞ്ഞ തവണ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി. സാനുവിന്റെ പേരാണ് പ്രധാനമായുള്ളത്. ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടിയെ എൻഡിഎ മത്സരിപ്പിക്കുമെന്നാണ് സൂചന. ആംആദ്മി പാർട്ടിയും എസ്ഡിപിഐയും സ്ഥാനാർഥികളെ നിർത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. 

കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് മണ്ഡലങ്ങളാണു ലോക്സഭാ മണ്ഡലത്തിൽ പെടുന്നത്. നിലവിൽ ഈ നിയമസഭാ മണ്ഡലങ്ങളിലെല്ലാം ലീഗ് എംഎൽഎമാരാണ്. 

ആദ്യം മുകുന്ദപുരം 

നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ലോക്സഭാ ഉപതിരഞ്ഞെടുപ്പ് രണ്ടാം തവണയാണ്. 1970 സെപ്റ്റംബർ 17നു മുകുന്ദപുരത്തു നടന്നതാണ് ആദ്യത്തേത്. കേന്ദ്രമന്ത്രിയായിരിക്കെ പനമ്പിള്ളി ഗോവിന്ദമേനോൻ അന്തരിച്ച ഒഴിവിൽ എ.സി. ജോർജ് വിജയിച്ചു. 

ഒൻപതാമത്തെ ഉപതിരഞ്ഞെടുപ്പ് 

കേരളത്തിൽ നിന്നു ലോക്‌സഭയിലേക്കുള്ള ഒൻപതാമത്തെ ഉപതിരഞ്ഞെടുപ്പാണ് മലപ്പുറത്തു നടക്കുന്നത്. പഴയ മഞ്ചേരി നിയോജകമണ്ഡലത്തിൽ 1973 ജനുവരി 22നു നടന്നതു കൂടി കണക്കിലെടുത്താൽ ഇവിടെ നടക്കുന്ന മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പാണിത്. ഒന്നിലധികം ഉപതിരഞ്ഞെടുപ്പുകൾ നടന്ന കേരളത്തിലെ രണ്ടാമത്തെ ലോക്‌സഭാ നിയോജകമണ്ഡലമാണ് മലപ്പുറം. 2017 ഏപ്രിൽ 17നായിരുന്നു അവസാനത്തേത്. 2 ഉപതിരഞ്ഞെടുപ്പു നടന്ന (1997 മേയ് 29, 2003 സെപ്റ്റംബർ 23) ആദ്യ മണ്ഡലം എറണാകുളം ആണ്. 

Content Highlights: Malappuram assembly election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com