ADVERTISEMENT

കൊല്ലം ∙ പുതിയ ക്വാറികൾക്കുള്ള ദൂരപരിധി ജനവാസമേഖലയിൽ നിന്ന് 200 മീറ്റർ ആയി നിശ്ചയിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവും ഹൈക്കോടതി നിർദേശിച്ച വ്യവസ്ഥകളും സംസ്ഥാനത്തെ ക്വാറികളുടെ ഖനനപ്പാട്ടവും പെർമിറ്റും നീട്ടിക്കൊടുത്തതിലൂടെ അട്ടിമറിക്കപ്പെട്ടു. 

കഴിഞ്ഞ ജൂലൈ 21ന് ആണു ദൂരപരിധി 200 മീറ്ററാക്കി ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടത്. ഇതിനെതിരെ ക്വാറി ഉടമകളും സർക്കാരും നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി, ട്രൈ ബ്യൂണൽ ഉത്തരവ് റദ്ദാക്കുകയും നിലവിലെ 50 മീറ്റർ ദൂരപരിധി അന്തിമവിധി വരും വരെ തുടരാമെന്ന് ഉത്തരവിടുകയും ചെയ്തു. എന്നാൽ, പെർമിറ്റ്, പാട്ടം എന്നി വ പുതുക്കാനുള്ള അപേക്ഷകളിലും പുതിയ ക്വാറികളുടെ പെർമിറ്റ്, പാട്ടം അപേക്ഷകളിലും ട്രൈബ്യൂണൽ നിശ്ചയിച്ച ദൂരപരിധി പാലിക്കണമെന്ന് ഹൈ ക്കോടതി നിർദേശിച്ചിരുന്നു. 

പെർമിറ്റും പാട്ടവും ഒരു വർഷത്തേക്കു നീട്ടാൻ സർക്കാർ തീരുമാനിച്ചതോടെ, എല്ലാ ക്വാറികൾക്കും 50 മീറ്റർ ദൂരപരിധി പാലിച്ചാൽ മതിയാകും. അല്ലായിരുന്നുവെങ്കിൽ അടുത്ത വർഷത്തേക്കുള്ള പെർമിറ്റ് പുതുക്കുമ്പോൾ ദൂരപരിധി 200 മീറ്ററാക്കേണ്ടി വരുമായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പെർമിറ്റും പാട്ടവും നീട്ടുന്നതിന്റെ മറവിൽ, ഹൈക്കോടതിയുടെയും ഹരിത ട്രൈബ്യൂണലിന്റെയും വിധികൾ മറികടക്കാനുള്ള സൂത്രപ്പണിയാണു ക്വാറി ഉടമകൾക്കായി സർക്കാർ ചെയ്തത്. 

ക്വാറികൾക്കുമുള്ള പാട്ടവും പെർമിറ്റും സർക്കാർ നീട്ടി നൽകിയതു റെക്കോർഡ് വേഗത്തിലാണ്. ക്രഷർ- ക്വാറി ഉടമകളിൽ നിന്ന് അപേക്ഷ  എഴുതി വാങ്ങി സർക്കാർ ഉത്തരവിറക്കുകയായിരുന്നു. ഫെബ്രുവരി 12ന് ആദ്യ ഉത്തരവ് ഇറങ്ങിയെങ്കിലും ഇതിന്റെ ബലത്തിൽ ഖനനം തുടരാനുള്ള സാങ്കേതിക ബുദ്ധിമുട്ട് ക്വാറി ഉടമകൾ അറിയിച്ചു. പിന്നാലെ കൂടുതൽ വ്യക്തത വരുത്തി 22നു മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ പുതിയ ഉത്തരവ് ഇറക്കി. ഇതിനായി പല ജില്ലകളിലും ക്വാറി ഉടമകൾക്കിടയിൽ വൻപിരിവ് നടന്നതായാണു വിവരം. തലസ്ഥാന ജില്ലയിലെ സ്വകാര്യ സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു ഇടപാട്. മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ തന്നെ ഇടപാടിൽ ഇടനിലക്കാരനായി നിന്നു.

കേരള മൈനർ മിനറൽ കൺസഷൻ ആക്ടിലെ വ്യവസ്ഥകൾ ഉദ്ധരിക്കാതെയുള്ള വ്യവസായ വകുപ്പിന്റെയും മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെയും ഉത്തരവുകൾ നിയമപരമായി നിലനിൽക്കില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതു കോടതിയിൽ ചോദ്യം ചെയ്യപ്പെടാനും സാധ്യതയുണ്ട്.

പ്രതികരിക്കാനില്ലെന്നു വ്യവസായ വകുപ്പ്

തിരുവനന്തപുരം ∙ പരിസ്ഥിതി അനുമതി നീട്ടാനുള്ള കേന്ദ്ര വിജ്ഞാപനത്തിന്റെ മറവിൽ ക്വാറികൾക്കു ഒരു വർഷത്തേക്കു ഖനനാനുമതി നീട്ടിയ വിവാദത്തിൽ പ്രതികരിക്കാനില്ലെന്നു വ്യവസായവകുപ്പ്. ഇക്കാര്യത്തിൽ മാധ്യമങ്ങളോടു പ്രതികരിക്കരുതെന്ന് ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.

വിവാദം സർക്കാരിനെതിരായ അഴിമതി ആരോപണമായി മാറാനിടയുണ്ടെന്ന ആശങ്കയെത്തുടർന്നാണു പ്രതികരണം വിലക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com