എ.കെ. ശശീന്ദ്രന് സീറ്റു നൽകുന്നതിൽ തർക്കം; എൻസിപി യോഗത്തിൽ കയ്യാങ്കളി
Mail This Article
കോഴിക്കോട് ∙ എലത്തൂരിലെ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി എൻസിപി ജില്ലാ യോഗത്തിൽ കയ്യാങ്കളി. മന്ത്രി എ.െക. ശശീന്ദ്രൻ വീണ്ടും മത്സരിക്കണമെന്ന് ഒരു വിഭാഗവും ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിനെയോ മറ്റു പുതുമുഖങ്ങളെയോ പരിഗണിക്കണമെന്നു മറുവിഭാഗവും വാദിച്ചതോടെയാണ് ഉന്തും തള്ളുമായത്.
ശശീന്ദ്രൻ ഏഴു തവണ മൽസരിച്ചതിൽ ആറു തവണ എംഎൽഎയായതും ഇപ്പോഴത്തെ സർക്കാരിൽ മന്ത്രിയായതുമാണ് അദ്ദേഹത്തിന്റെ എതിർപക്ഷം ചൂണ്ടിക്കാട്ടിയത്. ഒടുവിൽ ശശീന്ദ്രന്റെ പേരിനൊപ്പം മറുവിഭാഗം നിർദേശിച്ച 5 പേരുകളും ചേർത്ത് കേന്ദ്ര നേതൃത്വത്തിനു പട്ടിക നൽകാൻ തീരുമാനിച്ചു യോഗം പിരിഞ്ഞു.
എതിർപ്പുണ്ടെങ്കിലും ശശീന്ദ്രന് ഒരവസരം കൂടി നൽകാൻ ഏകദേശ ധാരണയുണ്ട്. ഔദ്യോഗിക പ്രഖ്യാപനം പിന്നീട് നടത്തുമെന്നു സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ പറഞ്ഞു. സ്ഥാനാർഥി നിർണയം ചർച്ചയായില്ലെന്നായിരുന്നു ശശീന്ദ്രന്റെ പ്രതികരണം.
English Summary : Clash in NCP meeting