ADVERTISEMENT

തിരുവനന്തപുരം ∙ 2 തവണ എന്ന വ്യവസ്ഥ കർശനമാക്കി ഒരു വലിയ നിരയെ ആകെ മത്സരരംഗത്തുനിന്നു സിപിഎം മാറ്റുന്നത് ചരിത്രത്തിൽ ആദ്യം. 5 മന്ത്രിമാരും സ്പീക്കർ പി.ശ്രീരാമകൃഷ്ണനും അടക്കം പ്രഗല്ഭരുടെ ഒരു നിരയാണ് ഇതോടെ തിര‍ഞ്ഞെടുപ്പു പടക്കളത്തിൽ നിന്ന് ഒഴിവാകുന്നത്. 23 പേരാണു മാറിയത്.

ഇത്രയും കടുപ്പിക്കണോ എന്ന ചോദ്യം സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നു. 2 ടേം എംഎൽഎ ആയവർ പുതുമുഖത്തിനു മാറിക്കൊടുക്കണം എന്ന നിബന്ധന നിലവിലിരിക്കുകയും അത് അപ്രസക്തമാക്കുന്നതു പോലെ ഇളവു നൽകുകയും ചെയ്യേണ്ട എന്നാണ് ഇത്തവണത്തെ തീരുമാനമെന്നു നേതൃത്വം വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചവരെ ഒഴിവാക്കാൻ തീരുമാനിച്ചുവെങ്കിലും ബന്ധപ്പെട്ട മണ്ഡലത്തിൽ 4 പേരുടെ വിജയസാധ്യത ജില്ലാ സെക്രട്ടേറിയറ്റുകൾ ബോധ്യപ്പെടുത്തിയ സാഹചര്യത്തിലാണ് അവർക്ക് ഇളവു നൽകിയത്. അപ്പോഴും പി.ജയരാജൻ തഴയപ്പെട്ടു. കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി ലോക്സഭയിലേക്കു മത്സരിപ്പിച്ച അദ്ദേഹത്തിന് അവിടെ തോറ്റ ശേഷം പ്രത്യേക ചുമതലകളില്ല. 

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.എം. മണി, കെ.കെ. ശൈലജ, എ.സി. മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ, ടി.പി. രാമകൃഷ്ണൻ, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരാണു വീണ്ടും ജനവിധി തേടുന്നത്. കഴിഞ്ഞ 2 തവണ ജയിച്ചവരിൽ ഉൾപ്പെടുന്നില്ല എന്നതാണ് ഇവരിൽ പലരെയും സഹായിച്ചത്. ഇതുവരെയുള്ള ആകെ മത്സരം നോക്കിയാലോ 2 തവണയിൽ കൂടുതൽ ജയിച്ചിട്ടുള്ളവരാണു പലരും. പാർട്ടി അംഗമല്ലാത്തതിനാൽ മന്ത്രി കെ. ടി. ജലീലിനു വ്യവസ്ഥ ബാധക്കമാക്കേണ്ടെന്നു സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

പത്തോളം വനിതകൾ പട്ടികയിലുണ്ട്. ഇതുപോരെന്ന അഭിപ്രായവും നേതൃത്വത്തിനു മുന്നിലുണ്ട്. വിദ്യാർഥി, യുവജന രംഗത്തെ 8 പേരോളം പട്ടികയിൽ ഇടം പിടിച്ചു. ആലുവയിലെ സ്ഥാനാർഥി ഷെൽന നിഷാദ് മുൻ കോൺഗ്രസ് എംഎൽഎ കെ.മുഹമ്മദാലിയുടെ മരുമകളാണ്. വി.എൻ. വാസവനും (കോട്ടയം) സി.കെ. രാജേന്ദ്രനും (പാലക്കാട്) പട്ടികയിലെ ജില്ലാ സെക്രട്ടറിമാർ. പാലക്കാട്, മാവേലിക്കര, ദേവികുളം, മഞ്ചേശ്വരം സീറ്റുകളുടെ കാര്യത്തിൽ തീരുമാനം ആയിട്ടില്ല. ചില മണ്ഡലങ്ങളുടെ കാര്യത്തിൽ ജില്ലാ സെക്രട്ടേറിയറ്റുമായും മണ്ഡലം കമ്മിറ്റിയുമായും ആശയവിനിമയം നടത്തും. ഇന്നും നാളെയുമായി ആ പ്രക്രിയ പൂർത്തിയാക്കും. തുടർന്ന് പട്ടിക സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റിനെ സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തി. തിങ്കളാഴ്ച സിപിഎം പട്ടികയും ചൊവ്വാഴ്ച സിപിഐ പട്ടികയും തയാറാകും. ബുധനാഴ്ച എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകും.

സ്ഥാനാർഥിപ്പട്ടികയിലും ‘ബന്ധുനിയമനം’

സിപിഎം സ്ഥാനാർഥിപ്പട്ടികയിലും ‘ബന്ധുനിയമനം’! തരൂരിൽ മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീലയുടേയും ഇരിങ്ങാലക്കുടയിൽ എൽഡിഎഫ് കൺവീനർ എ. വിജയരാഘവന്റെ ഭാര്യ ഡോ. ആർ. ബിന്ദുവിന്റെയും വരവ് അപ്രതീക്ഷിതമായി.ടേം നിബന്ധന പ്രകാരം ബാലൻ പിൻവാങ്ങിയ മണ്ഡലത്തിലാണ് ഭാര്യ മത്സരിക്കുന്നത്. സിപിഎം കുടുംബത്തിൽപെട്ട ‍ജമീല പഠനകാലത്ത് വിദ്യാർഥിരാഷ്ട്രീയത്തിലുണ്ടായിരുന്നു. എന്നാൽ അതിനുശേഷം ആരോഗ്യവകുപ്പ് ഡയറക്ടർ പദവിയിൽ വരെ എത്തിയ അവർ സ്ഥാനാർഥിയായത് പാർട്ടി കേന്ദ്രങ്ങളിലും അദ്ഭുതമായി. ജമീലയുടെ പേര് പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽ വന്നതായ വാർത്തയെപ്പറ്റിയുള്ള ബാലന്റെ പ്രതികരണം ആശയക്കുഴപ്പവും ജനിപ്പിച്ചു.

തൃശൂർ മുൻ മേയറാണ് കോളജ് അധ്യാപിക കൂടിയായ ആർ. ബിന്ദു.

‘രണ്ടിൽ’ആദ്യം സിപിഐ

കോട്ടയം ∙ തുടർച്ചയായി മത്സരിക്കുന്നത് ഒഴിവാക്കണമെന്ന നയം ആദ്യം നടപ്പാക്കിയത് 2011 ൽ സിപിഐ. തുടർച്ചയായി 2 തവണ ജയിച്ചവരെ മാറ്റി പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന് സി.കെ. ചന്ദ്രപ്പൻ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണു പാർട്ടി തീരുമാനിച്ചത്. മന്ത്രിമാരായിരുന്ന ബിനോയ് വിശ്വം, കെ.പി.രാജേന്ദ്രൻ എന്നിവരടക്കം അത്തവണ മത്സരിച്ചില്ല.

2016 ൽ വിജയസാധ്യത കണക്കിലെടുത്ത് ചിലർക്ക് ഇളവുനൽകി. അങ്ങനെ വി.എസ്. സുനിൽകുമാർ, സി.ദിവാകരൻ, ഇ.എസ്. ബിജിമോൾ എന്നിവർ മൂന്നാം തവണ മത്സരിച്ചു. 3 തവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന വ്യവസ്ഥ ഇത്തവണ കർശനമായി നടപ്പാക്കാൻ തീരുമാനിച്ചതോടെ 3 മന്ത്രിമാരാണു മാറിനിൽക്കുന്നത്.

 

തിരുവനന്തപുരത്ത് എകെജി സെന്ററിൽ നടന്ന സിപിഎം സംസഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം പുറത്തേക്കു വരുന്ന സംസ്ഥാന ആക്ടിങ് സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ എ.വിജയരാഘവൻ.

 

 

Content Highlights: Kerala election: CPM candidate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com