എന്താണ് ഡോളർ കടത്തുകേസ്
Mail This Article
കൊച്ചി ∙ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് അലി ഷൗക്രി 1.90 ലക്ഷം യുഎസ് ഡോളർ മസ്കത്ത് വഴി കയ്റോയിലേക്കു കടത്തിയെന്ന കസ്റ്റംസിന്റെ ആരോപണമാണ് ഡോളർ കടത്തു കേസ്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തു കേസിന്റെ അന്വേഷണത്തിനിടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു കേസ് റജിസ്റ്റർ ചെയ്തത്.
ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരിയിലെ ഫ്ലാറ്റിന്റെ നിർമാണ കരാർ ലഭിക്കുന്നതിനു ഡോളറും ഇന്ത്യൻ രൂപയുമടക്കം 3.8 കോടി കമ്മിഷനായി സ്വപ്ന വഴി ഖാലിദ് അലി ഷൗക്രിക്കു തിരുവനന്തപുരത്തു വച്ചു കൈമാറിയതായി സന്തോഷ് ഈപ്പൻ മൊഴി നൽകി. ഇതിൽ നിന്ന് 1.30 കോടി രൂപയ്ക്കു തുല്യമായ യുഎസ് ഡോളർ (അന്നത്തെ നിരക്കനുസരിച്ച് 1.90 ലക്ഷം ഡോളർ) ഷൗക്രി 2019 ഓഗസ്റ്റിൽ കടത്തിയെന്നും ഈ യാത്രയിൽ സ്വപ്നയും സരിത്തും മസ്കത്ത് വരെ ഇയാളെ അനുഗമിച്ചുവെന്നുമാണു ആരോപണം.
സ്വപ്ന, സരിത്, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പൻ എന്നിവർ അറസ്റ്റിലായി. ഷൗക്രി അടക്കം 5 പ്രതികൾ.
മുൻ കോൺസൽ ജനറൽ ജമാൽ അൽസാബി, മുൻ അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി എന്നിവരും വിദേശത്തേക്കു ഡോളർ കടത്തിയതായി സ്വപ്ന മൊഴി നൽകിയിട്ടുണ്ടെന്നും സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ കസ്റ്റംസ് ആരോപിച്ചിട്ടുണ്ട്. എന്നാൽ, ഇവരെ പ്രതി ചേർത്തിട്ടില്ല.
Content Highlights: What is Kerala Dollar case