ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ ഇടതു മുന്നണിയും എൻഡിഎയും തമ്മിലാണു മത്സരമെന്ന നിലയിലേക്കു തന്ത്രങ്ങൾ പുനർനിശ്ചയിക്കണമെന്ന് ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശം.

മൂന്നാം സ്ഥാനത്തു നിൽക്കുന്നതിൽ കാര്യമില്ല. സിപിഎമ്മിനെ നേരിടാൻ ബിജെപിക്കു മാത്രമേ കഴിയൂ എന്ന് വോട്ടർമാരെ ബോധ്യപ്പെടുത്തുന്ന പ്രചാരണം വേണം.ആ രീതിയിൽ കോൺഗ്രസിനെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളണം.– ഞായറാഴ്ച രാത്രി വൈകി നടന്ന കോർ കമ്മിറ്റി യോഗത്തിൽ അമിത് ഷാ നിർദേശിച്ചു.

ബംഗാളിലും അസമിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും ബിജെപി മുന്നണി ഭരണത്തിലെത്തും. കേരളത്തിൽ 25 സീറ്റ് പിടിച്ചാൽ പ്രവർത്തനം വിജയം കണ്ടുവെന്നു വിലയിരുത്താം. ദേശീയ നേതാക്കൾ പ്രചാരണത്തിനു തലങ്ങും വിലങ്ങും എത്തുമെന്നും അദ്ദേഹം അറിയിച്ചു.

നിർണായക പോരാട്ടം നടക്കുന്ന 25 മണ്ഡലങ്ങളിൽ പ്രവർത്തനം ഏകോപിപ്പിക്കാൻ മുതിർന്ന പ്രചാരകൻമാരുടെ സേവനം ആർഎസ്എസിനോട് അഭ്യർഥിക്കും. മുഴുവൻ സമയ പ്രവർത്തകരെ കൂടുതലായി നിയോഗിക്കും. വനിതാ പ്രവർത്തകരെ കൂടുതൽ പങ്കെടുപ്പിക്കും.

ഓരോ മണ്ഡലത്തിലും സാഹചര്യം അനുസരിച്ച് തന്ത്രമൊരുക്കാനും നിർദേശിച്ചിട്ടുണ്ട്.

സ്വർണക്കടത്ത് കേസ് അന്വേഷണത്തിൽ ഇടയ്ക്കുണ്ടായ കാലതാമസത്തെക്കുറിച്ചു കേരളത്തിലെ നേതാക്കൾ അമിത് ഷായുടെ ശ്രദ്ധയിൽപെടുത്തി.

അന്വേഷണം കൃത്യമായി പോകുമെന്ന ഉറപ്പാണ് അദ്ദേഹം നൽകിയത്.തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ സ്ഥാനാർഥി നിർണയം പൂർണമായി ദേശീയ നേതൃത്വത്തിനോട് ആലോചിച്ചു തീരുമാനിക്കും. നടനും എംപിയുമായ സുരേഷ് ഗോപിയുടെ അഭിപ്രായം തേടിയ ശേഷം മണ്ഡലങ്ങൾ നിശ്ചയിക്കും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മത്സരിക്കുന്ന സ്ഥലത്തു സ്ഥാനാർഥിയെ പിന്നീടു തീരുമാനിക്കും. ഓരോ ജില്ലയിലും സ്ഥാനാർഥി പട്ടികയുടെ അന്തിമ രൂപമായി. കേന്ദ്ര പാർലമെന്ററി ബോർഡാണു പ്രഖ്യാപിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com