ADVERTISEMENT

തിരുവനന്തപുരം ∙ പുതുമോടിയിൽ സിപിഎം സ്ഥാനാർഥിപ്പട്ടിക. സിപിഎം– സിപിഐ സ്ഥാനാർഥികൾ തീരുമാനമായപ്പോൾ പിണറായി മന്ത്രിസഭയിലെ 8 മന്ത്രിമാർ പുറത്തായി. സമീപകാലത്ത് ഇത്രയും ഉന്നതരെ ഒഴിവാക്കി ഇടതു പട്ടിക പ്രസിദ്ധീകരിക്കുന്നത് ഇതാദ്യം. ഇരു പാർട്ടികളുടെയും നിയമസഭാ കക്ഷി നേതൃനിരയിൽ പുതിയവർ വരുമെന്ന് വ്യക്തമായ സൂചന ഇതു നൽകുന്നു.

21 അംഗ സിപിഎം സംസ്ഥാന പാർട്ടി സെന്ററിലെ‍ 8 നേതാക്കളാണ് തിര‍ഞ്ഞെടുപ്പു പോരിന് ഇറങ്ങുന്നത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും ചേർന്നതാണ് സംസ്ഥാന സെന്റർ. ആ സെന്ററിൽ സംഘടനാ ചുമതലയുണ്ടായിരുന്ന എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവർ പാർലമെന്ററി രംഗത്തേക്കു മാറുന്നു. പകരം ഇ.പി. ജയരാജൻ, എ.കെ. ബാലൻ, തോമസ് ഐസക് എന്നിവർ സംഘടനാ രംഗത്തേക്കു മടങ്ങിയെത്തുന്നു. ഇതോടെ പിണറായി വിജയന്റെ പുതിയ സേനാവിന്യാസത്തിന്റെ മുഖം തന്നെ മാറി.

2 ടേം നിബന്ധന പ്രാബല്യത്തിലാക്കുന്നതു സംബന്ധിച്ച് നേരത്തെയും സൂചനകൾ നൽകിയിരുന്നുവെങ്കിലും മന്ത്രിമാർ അടക്കമുള്ള ഭൂരിപക്ഷം പേരും അതിൽ ഇളവു കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. കർശനമായി അതു നടപ്പാക്കാൻ തീരുമാനിച്ചതോടെ മത്സര രംഗത്തില്ല എന്നതിനോട് അവരും പൊരുത്തപ്പെട്ടു വരുന്നു. 

മന്ത്രിമാരായ പി. തിലോത്തമൻ, വി.എസ്. സുനിൽകുമാർ, കെ. രാജു എന്നിവരെയാണ് സിപിഐ ഒഴിവാക്കിയത്. മുൻകൂട്ടി തന്നെ സിപിഐ തീരുമാനം എടുത്തതും സിപിഎമ്മിന്റെ അപ്രതീക്ഷിത തീരുമാനം നീണ്ടു പോയതും 2 തരത്തിലുള്ള ചലനങ്ങളാണ് പാർട്ടികളിൽ ഉണ്ടാക്കിയത്. സിപിഎം താരനിരയെ മാറ്റിനിർത്തിയത് അണികളിലും ചിന്താക്കുഴപ്പത്തിനു കാരണമായി. ജനപ്രിയ എംഎൽഎമാരും ഒഴിവാക്കപ്പെട്ടവരിൽ പെടും. 

സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും അസുഖകരമായ ചലനങ്ങൾക്ക് വഴിവച്ചു എന്ന ആധി സിപിഎം നേതൃത്വത്തിലും എൽഡിഎഫിലും ഉയർന്നിട്ടുണ്ട്. പെട്ടെന്ന് അണികളുടെ പ്രതിഷേധത്തിനും പ്രവർത്തകരുടെ സന്ദേഹങ്ങൾക്കും വിശദീകരണം നൽകേണ്ട ബാധ്യതയിലായി നേതൃത്വം. അതേസമയം, 33 സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കി വലിയ മാറ്റത്തിനു തീരുമാനിക്കുമ്പോൾ ഇതെല്ലാം സ്വാഭാവികമാണ് എന്ന വിശ്വാസത്തിലാണു നേതാക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com