ADVERTISEMENT

തിരുവനന്തപുരം ∙ ശബരിമല യുവതീപ്രവേശത്തിൽ ഖേദവും പ്രയാസവും പരസ്യമായി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ‘ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമായിരുന്നു അത്. അക്കാര്യത്തിൽ എല്ലാവർക്കും പ്രയാസമുണ്ട്. സുപ്രീം കോടതി വിധി എന്തു തന്നെയായാലും ഇനി വിശ്വാസികളുമായി ആലോചിച്ചേ എന്തു തീരുമാനവും എടുക്കൂ’– മന്ത്രി പറഞ്ഞു. കഴക്കൂട്ടം മണ്ഡലത്തിൽ വീണ്ടും മത്സരിക്കുന്ന കടകംപള്ളി സുരേന്ദ്രന്റെ പ്രചാരണത്തിനിടെയായിരുന്നു പ്രതികരണം. 

നാലു വോട്ടിനു വേണ്ടി ശബരിമല വിഷയത്തിൽ നിലപാടു മാറ്റില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സ്വീകരിച്ചിരുന്ന നിലപാട്. മരിക്കേണ്ടി വന്നാലും ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് അന്നു കടകംപള്ളിയും പ്രഖ്യാപിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട വൻ തിരിച്ചടി പുനരാലോചനയ്ക്കു സിപിഎമ്മിനെ നിർബന്ധിതമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിലും ശബരിമല വിഷയം സജീവമാകുന്ന സാഹചര്യത്തിലാണു മന്ത്രി ഖേദപ്രകടനവുമായി രംഗത്തെത്തിയത്. 

മന്ത്രി പറഞ്ഞതിൽ ആത്മാർഥതയുണ്ടെങ്കിൽ സുപ്രീം കോടതിയിൽ സർക്കാർ പുതിയ സത്യവാങ്മൂലം നൽകാൻ നടപടി സ്വീകരിക്കണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കുമോയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. 

ഖേദം കൊണ്ട് തീരില്ല: സുകുമാരൻ നായർ

ചങ്ങനാശേരി ∙ ശബരിമല സംഭവങ്ങളിൽ ദുഃഖം രേഖപ്പെടുത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന് ആത്മാർഥതയുണ്ടെങ്കിൽ സുപ്രീം കോടതി വിശാലബെഞ്ചിനു മുന്നിൽ വിശ്വാസികൾക്ക് അനുകൂലമായി പുതിയ സത്യവാങ്മൂലം നൽകുകയാണ് വേണ്ടതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഖേദം പ്രകടിപ്പിച്ചതു കൊണ്ടോ പശ്ചാത്തപിച്ചതുകൊണ്ടോ പ്രശ്നം അവസാനിക്കില്ല. മന്ത്രിയുടെ ഇപ്പോഴത്തെ പ്രസ്താവന ഏതു സാഹചര്യത്തിലാണെന്ന് എല്ലാവർക്കും അറിയാമെന്നും സുകുമാരൻ നായർ പറഞ്ഞു.

English Summary: Devaswom minister Kadakampally Surendran express regret in Sabarimala women entry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com