ADVERTISEMENT

തിരുവനന്തപുരം∙ തലസ്ഥാനത്തു മുഖ്യമന്ത്രിക്കു സല്യൂട്ട് നൽകിയ പൊലീസ് നായ്ക്കൾക്കു നിലവാരമില്ലെന്ന് ഐജിയുടെ റിപ്പോർട്ട്. പരിശീലനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ കെ 9 സ്ക്വാഡിലേക്ക് (ഡോഗ് സ്ക്വാഡിന്റെ പുതിയ പേര്) നേരിട്ടു വാങ്ങിയ 12 നായ്ക്കളെ ‘അൺഫിറ്റ്’ എന്നു മൃഗ ഡോക്ടർ വിധിച്ചതോടെ അതിനെ മടക്കി. ഇപ്പോൾ പുതിയ 20 നായ്ക്കളെ വാങ്ങാൻ 15 അംഗ പൊലീസ് സംഘം രാജസ്ഥാനിലുണ്ട്. തിരഞ്ഞെടുപ്പു മറയാക്കി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വൻ തുക ചെലവാക്കി നായ്ക്കളെ വാങ്ങിക്കൂട്ടുകയാണ്. കേരളത്തിൽ പകുതി വിലയ്ക്ക് ഇവ ലഭ്യമാകുമ്പോഴാണ് ഓഡിറ്റില്ലാത്ത ഈ ഇടപാട്.

ലക്ഷങ്ങൾ ചെലവാക്കിയാണു കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 15 ബൽജിയൻ മലെന്വ നായ്ക്കളെ വാങ്ങിയത്. അതിന് ഒരു മാസം മുൻപു 10 ബൽജിയൻ മലെന്വ അടക്കം 20 നായ്ക്കളെ പഞ്ചാബിലെ ഹോം ഗാർഡ്സ് കനൈൻ ബ്രീഡിങ് സെന്ററിൽ നിന്നു വാങ്ങിയിരുന്നു. അതിനിടെയാണു കെ 9 സ്ക്വാഡ് ശക്തിപ്പെടുത്താൻ എന്ന പേരിൽ എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചാബിൽ പോയി 15 എണ്ണം കൂടി വാങ്ങിയത്. ഇവയുടെ പാസിങ് ഔട്ട് പരേഡ് അക്കാദമിയിൽ കഴിഞ്ഞ മാസം നിശ്ചയിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ സൗകര്യാർഥം ഇതു തലസ്ഥാനത്തേക്കു മാറ്റി.

ബറ്റാലിയൻ എഡിജിപിയുടെ കീഴിലാണ് കെ 9 സ്ക്വാഡ്. പരിശീലനത്തിന്റെ ചുമതല ഐജി പി.വിജയനാണ്. മുഖ്യമന്ത്രി നായ്ക്കളുടെ സല്യൂട്ട് സ്വീകരിച്ചതിനു പിന്നാലെയാണ് ഇവയ്ക്കൊന്നും നിലവാരമില്ലെന്ന് ഐജി റിപ്പോർട്ട് നൽകിയത്. ഇവ ഭാവിയിൽ സേനയ്ക്കു ബാധ്യതയാകും. പലതിനെയും പരേഡിൽ പങ്കെടുപ്പിച്ചില്ല. പരിശീലകരുടെ ശമ്പളം അടക്കം സർക്കാരിനു വൻ ബാധ്യതയാണ് ഈ നായ്ക്കൾ. അതിനാൽ അടിയന്തര നടപടി വേണമെന്നും ഡിജിപിക്കു നൽകിയ റിപ്പോർട്ടിൽ അദ്ദേഹം ആവശ്യപ്പെട്ടു. ഇതു ചർച്ച ചെയ്യാമെന്നു കുറിച്ചു ഡിജിപി ലോക്നാഥ് ബെഹ്റ ഫയൽ മടക്കി.

ഏതാനും മാസം മുൻപു മൈസൂരുവിൽ നിന്നു വാങ്ങിയ 12 നായ്ക്കളെയാണ് ‘അൺഫിറ്റ് ’ എന്നു മൃഗഡോക്ടർ മുദ്രകുത്തിയത്. ഭീകര സംഘടനാത്തലവനെ പിടിക്കാൻ യുഎസ് സൈന്യത്തെ സഹായിച്ചതിന്റെ പേരിൽ താരമായ ബൽജിയൻ മലെന്വയ്ക്ക് 30,000 രൂപ മുതൽ മുകളിലേക്കാണ് വിപണി വില. മുന്തിയ ഇനം നായ്ക്കുട്ടികളെ 40,000 രൂപയ്ക്കു കേരളത്തിലും ലഭ്യമാണ്. എന്നാൽ പഞ്ചാബിലെ ബ്രീഡിങ് സെന്ററിൽ നിന്ന‍് ഒരു നായയ്ക്ക് 95,000 രൂപയ്ക്കാണു കഴിഞ്ഞ വർഷം വാങ്ങിയത്. നിലവിൽ നൂറിലേറെ നായ്ക്കൾ സേനയിലുണ്ട്.

English Summary: Dog purchase mela at police headquarters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com