ADVERTISEMENT

കൊച്ചി ∙ നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാനാവില്ലെന്നു ഹൈക്കോടതി. മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ. ടി. ജലീൽ എന്നിവരും എംഎൽഎമാരും ഉൾപ്പെടെ പ്രതികൾ വിചാരണ നേരിടേണ്ടി വരും. നിയമസഭാ പരിരക്ഷ എന്തിനുമുള്ള അനിയന്ത്രിത ലൈസൻസ് അല്ലെന്നു കോടതി വ്യക്തമാക്കി. 

2015 മാർച്ച് 13ലെ ബജറ്റ് അവതരണം തടയാൻ സ്പീക്കറുടെ വേദിയും മറ്റും തകർത്തതിന്റെ പേരിലുള്ള കേസ് പിൻവലിക്കാനാവില്ലെന്ന സിജെഎം കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി ജസ്റ്റിസ് വി.ജി. അരുൺ തള്ളി. സഭയിൽ ചെയ്ത കാര്യങ്ങളുടെ പേരിൽ അച്ചടക്ക നടപടിയല്ലാതെ സിവിൽ, ക്രിമിനൽ നിയമ നടപടികൾ സാധിക്കില്ലെന്ന സർക്കാർ വാദം കോടതി തള്ളി. 

സഭാ നടപടിക്രമങ്ങളെ കോടതിയിലേക്കു വലിച്ചിഴച്ച്, പൊതുജനങ്ങൾക്കു മുന്നിൽ സഭയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നതു പൊതുനീതിക്കു നിരക്കുന്നതല്ലെന്ന വാദവും അംഗീകരിച്ചില്ല. 

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണു സഭയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കേണ്ടതെന്നും, ലംഘനത്തിനു മുതിരുന്നവർ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി പറഞ്ഞു. 

അപ്പീൽ നൽകും: മന്ത്രി ജയരാജൻ 

കേസിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് മന്ത്രി ഇ.പി. ജയരാജൻ. കോടതിയുടെ അന്തിമ വിധി വരട്ടെ. അപ്പോൾ ജയിലിൽ കിടക്കേണ്ടി വന്നാൽ കിടക്കും. നിയമപരമായ പോരാട്ടം തുടരും – ജയരാജൻ പറഞ്ഞു. 

അയോഗ്യതയില്ല; മത്സരിക്കാം

തിരുവനന്തപുരം ∙ രണ്ടു വർഷമോ അതിൽ അധികമോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടവർക്കു മാത്രമാണു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയെന്ന് അധികൃതർ വ്യക്തമാക്കി. നിയമസഭാ കയ്യാങ്കളി കേസിന്റെ വിചാരണ പോലും ആരംഭിക്കാത്ത സാഹചര്യത്തിൽ കേസിൽ ഉൾപ്പെട്ട ഇടതുനേതാക്കൾക്ക് അയോഗ്യത ഉണ്ടാകില്ല. 

പിൻവാതിൽ നിയമനം സ്റ്റേ തുടരും

കൊച്ചി ∙ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തൽ നടപടികൾക്കുള്ള സ്റ്റേ തുടരുമെന്നു ഹൈക്കോടതി. കോടതിയിൽ നിന്ന് പ്രത്യേക ഉത്തരവ് നേടാതെ ഇനി സ്ഥിരപ്പെടുത്തരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. 

സർക്കാരും പൊതുമേഖല സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള എതിർ കക്ഷികൾ സത്യവാങ്മൂലങ്ങൾ നൽകാൻ സമയം ചോദിച്ചതിനെത്തുടർന്നാണു കോടതി നടപടി. ഹർജി ഏപ്രിൽ 8നു പരിഗണിക്കാൻ മാറ്റി. സ്ഥിരപ്പെടുത്തലിൽ തുടർനടപടി തടഞ്ഞും തൽസ്ഥിതി തുടരാൻ നിർദേശിച്ചുമുള്ള മാർച്ച് നാലിലെ ഉത്തരവ് തുടരുമെന്നും കോടതി വ്യക്തമാക്കി. കെൽട്രോൺ, സിഡിറ്റ്, ഹോർട്ടികോർപ് ഉൾപ്പെടെ 10 സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലുകൾക്കെതിരെ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എസ്. വിഷ്ണു ഉൾപ്പെടെ 6 ഉദ്യോഗാർഥികൾ നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്. 

സർക്കാരിന് എന്ത് അധികാരം? പിഎസ്‌സിക്ക് വിടേണ്ടതല്ലേ?

കോടതിയുടെ വാക്കാലുള്ള ചോദ്യങ്ങൾ:

ഹർജിയിൽ പരാമർശിക്കുന്ന ഉത്തരവുകൾ എന്ത് അധികാരത്തിലാണ് സർക്കാർ ഇറക്കിയത്? ഇവയിൽ പറഞ്ഞിരിക്കുന്ന തസ്തികകൾ പിഎസ്‌സിക്ക് റഫർ ചെയ്യേണ്ടതല്ലേ? സിഡിറ്റിൽ 10 വർഷമായി ജോലി ചെയ്ത ജീവനക്കാരെ മനുഷ്യത്വപരമായ കാരണങ്ങളാൽ സ്ഥിരപ്പെടുത്താൻ 114 തസ്തികകൾ സൃഷ്ടിച്ചെന്നാണു സർക്കാർ പറഞ്ഞത്. ഇവ സൂപ്പർന്യൂമററി അല്ല. ആ തസ്തിക സൃഷ്ടിക്കുമ്പോൾ നിയമനം നടത്തേണ്ടത് എങ്ങനെയെന്നു പറയുന്നില്ലല്ലോ. 

പിഎസ്‌സിക്ക് വിടേണ്ട; സ്പെഷൽ റൂളും ഇല്ല

സർക്കാരിന്റെ മറുപടി: 

ബന്ധപ്പെട്ട വകുപ്പുകളിലെ ശുപാർശകളും അപേക്ഷകളും പരിശോധിച്ച ശേഷമാണു സർക്കാർ ഉത്തരവിട്ടത്. തസ്തികകളൊന്നും പിഎസ്‌സിക്ക് റഫർ ചെയ്യേണ്ടതല്ല. 

ഇതിൽ സ്പെഷൽ റൂളും ഇല്ല. ഹൈക്കോടതിയിൽ ‍ഇതുൾപ്പെടെ 6 ഹർജികൾ പരിഗണനയിലുണ്ട്. മൂന്നെണ്ണം ഡിവിഷൻ ബെഞ്ചിലാണ്. ഇവയിലൊന്നും വാദം ആരംഭിച്ചിട്ടില്ല. ഈ ഹർജി ഇക്കൂട്ടത്തിൽ അവസാനത്തെതാണ്. ഓരോ കേസും പരിശോധിച്ച് വിശദമായ സത്യവാങ്‌മൂലം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com